News

ഫെബ്രുവരിയില്‍ ഇതുവരെ എഫ്പിഐ നിക്ഷേപമായി വന്നത് 24,965 കോടി രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് ഫെബ്രുവരി മാസത്തില്‍ ഇതുവരെ ഉണ്ടായത് 24,965 കോടി രൂപയുടെ എഫ്പിഐ നിക്ഷേപം ആണ് എന്നതാണ് കണക്ക്. 2021 ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 19 വരെയുള്ള കണക്കാണ് പുറത്ത് വന്നിട്ടുള്ളത്. ഇങ്ങനെ കേള്‍ക്കുമ്പോള്‍ എന്താണ് എഫ്പിഐ എന്ന സംശയം പലരിലും ഉണര്‍ന്നേക്കും. ഫോറിന്‍ പോര്‍ട്ട്ഫോളിയോ നിക്ഷേപകരെ ആണ് എഫ്പിഐ എന്ന് വിശേഷിപ്പിക്കുന്നത്. എന്താണ് ഇതില്‍ സംഭവിച്ചിട്ടുള്ളത് എന്ന് കൂടി നോക്കാം.

ഫോറിന്‍ പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റര്‍ എന്നതിന്റെ ചുരുക്കെഴുത്താണ് എഫ്പിഐ. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മുന്നോട്ടായിരിക്കുമെന്ന വിവിധ ഏജന്‍സികളുടെ പ്രവചനം തന്നെയാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ കൂടുതല്‍ പണം ഇന്ത്യയിലേക്ക് ഒഴുക്കുന്നത് എന്നാണ് വിലയിരുത്തല്‍.

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളും എഫ്പിഐ നിക്ഷേപങ്ങള്‍ കൂട്ടാന്‍ ഇടയായി എന്നാണ് വിലയിരുത്തല്‍. എന്തായാലും ഓഹരികളില്‍ 24,204 കോടി രൂപയും ഡെബ്റ്റ് സെഗ്മെന്റില്‍ 761 കോടി രൂപയും ആണ് ഫെബ്രുവരി 1 മുതല്‍ 19 വരെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരില്‍ നിന്ന് ഒഴുകി എത്തിയത്.

2021 ജനുവരി മാസത്തില്‍ മൊത്തം എഫ്പിഐ നിക്ഷേപം എത്രയായിരുന്നു എന്ന് കൂടി അറിയണം. അത് 14,469 കോടി രൂപ മാത്രമായരുന്നു. ഫെബ്രുവരിയില്‍ ഒമ്പത് ദിവസം ബാക്കി നില്‍ക്കെ എഫ്പിഐ നിക്ഷേപം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പതിനായിരം കോടിയോളം അധികമായിക്കഴിഞ്ഞു. ഈ മാസം പൂര്‍ത്തിയാകുമ്പോള്‍, ഒരുപക്ഷേ, 100 ശതമാനം വളര്‍ച്ചയിലേക്ക് ഇത് എത്തുകയും ചെയ്തേക്കാം.

ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ഒരുപാട് ഏജന്‍സികള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പ്രവചിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നാണ്യ നിധി(ഐഎംഎഫ്)യുടെ പ്രവചന പ്രകാരം 2021 ല്‍ അതിവേഗ വളര്‍ച്ച നേടുന്ന രാജ്യം ഇന്ത്യ ആയിരിക്കും എന്നാണ്. ഇതൊക്കെ തന്നെയാണ് വിദേശത്ത് നിന്നുള്ള നിക്ഷേപങ്ങള്‍ ഇങ്ങനെ ഒഴുകി എത്താനുള്ള കാരണവും.

വിദേശ പോര്‍ട്ട്ഫോളിയെ നിക്ഷേപകരില്‍ നിന്നുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് അടുത്ത മാസവും തിടരും എന്നാണ് മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഡിജിറ്റല്‍ വിപ്ലവത്തിന് ആക്കം പകരുന്ന ബജറ്റും ഇതിന് തുണയായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. ആഗോള തലത്തില്‍ തന്നെ നോക്കിയാല്‍ ഇന്ത്യയും തായ് വാനും മാത്രമാണ് ഫെബ്രുവരിയില്‍ മെച്ചപ്പെട്ട എഫ്പിഐ ലഭിച്ച രാജ്യങ്ങള്‍.

Author

Related Articles