News

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്; 9.65 ബില്യണ്‍ ഡോളര്‍ കുറഞ്ഞു

മുംബൈ: രാജ്യത്തിന്റെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ പോയവാരം ഇടിവ് രേഖപ്പെടുത്തി. മാര്‍ച്ച് 11 ന് അവസാനിച്ച ആഴ്ചയില്‍ വിദേശ നാണ്യ കരുതല്‍ ശേഖരം 9.646 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 622.275 ബില്യണ്‍ ഡോളറിലെത്തി. മൊത്തത്തിലുള്ള കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി (എഫ്‌സിഎ) ഇടിഞ്ഞതാണ് കരുതല്‍ ശേഖരത്തില്‍ ഇടിവിന് കാരണമായതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വെള്ളിയാഴ്ച പുറത്തിറക്കിയ പ്രതിവാര ഡാറ്റയില്‍ വ്യക്തമാക്കി.

മാര്‍ച്ച് നാലിന് അവസാനിച്ച മുന്‍ ആഴ്ചയില്‍ കരുതല്‍ ശേഖരം 394 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 631.92 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. 2021 സെപ്റ്റംബര്‍ മൂന്നിന് അവസാനിച്ച ആഴ്ചയില്‍ ഇത് 642.453 ബില്യണ്‍ ഡോളറായി ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. മാര്‍ച്ച് 11ന് അവസാനിച്ച ആഴ്ചയില്‍ എഫ്സിഎ 11.108 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 554.359 ബില്യണ്‍ ഡോളറായി. അതേസമയം പോയവാരം സ്വര്‍ണ്ണ ശേഖരം 1.522 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 43.842 ബില്യണ്‍ ഡോളറായി.

ഡോളറിന്റെ അടിസ്ഥാനത്തില്‍, വിദേശ നാണയ ആസ്തികളില്‍ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ മൂല്യത്തകര്‍ച്ചയും കണക്കിലെടുക്കും. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആര്‍) ഫോറക്സ് റിസര്‍വ്വ് 53 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 18.928 ബില്യണ്‍ ഡോളറായി, ആര്‍ബിഐ അറിയിച്ചു. റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതല്‍ നില 7 ദശലക്ഷം ഡോളര്‍ കുറഞ്ഞ് 5.146 ബില്യണ്‍ ഡോളറിലെത്തിയതായി  കണക്കുകള്‍ വെളിപ്പെടുത്തുന്നു.

Author

Related Articles