News

പെട്രോള്‍, ഡീസല്‍ വില വര്‍ധന: നികുതി കുറച്ച് 4 സംസ്ഥാനങ്ങള്‍

പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലായതോടെ നാല് സംസ്ഥാനങ്ങള്‍ ഇതുവരെ നികുതിയില്‍ കുറവുവരുത്തി. അതേസമയം, ഈയിടെ കൂട്ടിയ എക്സൈസ് തീരുവ പിന്‍വലിക്കാന്‍പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. പശ്ചിമ ബംഗാള്‍, അസം, രാജസ്ഥാന്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകിയത്.

പശ്ചിമ ബംഗാള്‍ പെട്രോളിനും ഡീസലിനും ഒരുരൂപയാണ് കുറച്ചത്. ഏറ്റവും കൂടുതല്‍ കുറച്ചത് മേഘാലയയാണ്. പെട്രോള്‍ ലിറ്ററിന് 7.40 രൂപയും ഡീസല്‍ 7.10 രൂപയും. അസ്സമാകട്ടെ അധികനികുതിയിനത്തില്‍ ഈടാക്കിയിരുന്ന അഞ്ചുരൂപ പിന്‍വലിച്ചു. രാജസ്ഥാനാണ് ആദ്യമായി നികുതിയ കുറച്ചത്. മൂല്യവര്‍ധിത നികുതി 38ശതമാനത്തില്‍നിന്ന് 36ശതമാനമായാണ് കുറവുവരുത്തിയത്.

നികുതികുറച്ചതിനെതുടര്‍ന്ന് കൊല്‍ക്കത്തയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 91.78 രൂപയായി. ഷില്ലോങില്‍ 86.87 രൂപയും ഗുവാഹട്ടിയില്‍ 87.24രൂപയും ജെയ്പൂരില്‍ 97.10 രൂപയുമാണ് വില. ഡീസലിനാകട്ടെ കൊല്‍ക്കത്തയില്‍ 84.56രൂപയും ഷില്ലോങില്‍ 80.24 രൂപയും ഗുവാഹട്ടിയില്‍ 81.49 രൂപയും ജെയ്പൂരില്‍ 89.44 രൂപയും നല്‍കണം.

രാജ്യതലസ്ഥാനമായ ഡല്‍ഹയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ 90.58 രൂപ കൊടുക്കണം. ഡീസലിന് 80.97 രൂപയും. ഫെബ്രുവരിയില്‍മാത്രം പെട്രോളിന് 4.28 രൂപയും ഡീസലിന് 4.49 രൂപയുമാണ് ഇവിടെ കൂടിയത്.

Author

Related Articles