News

മാര്‍ച്ചില്‍ ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 41,123 കോടി രൂപ

ന്യൂഡല്‍ഹി: രാജ്യത്തെ ഓഹരി വിപണിയില്‍ നിന്നും കഴിഞ്ഞ മാസം വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 41,123 കോടി രൂപ. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് വര്‍ധനയും, റഷ്യ-യുക്രൈന്‍ സംഘര്‍ഷവുമാണ് ഇത്രയധികം തുകയുടെ പിന്‍വലിക്കലിനു കാരണം. കൂടാതെ, ഉയര്‍ന്ന ക്രൂഡ് വിലയും, പണപ്പെരുപ്പവും കണക്കിലെടുത്താല്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരില്‍ (എഫ്പിഐ) നിന്നുള്ള പണമൊഴുക്ക് കുറച്ചു കാലത്തേക്ക് അസ്ഥിരമായി തുടരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഫെബ്രുവരിയില്‍ 35,595 കോടി രൂപയുടേയും, ജനുവരിയില്‍ 33,303 കോടി രൂപയുടേയും വിദേശ നിക്ഷേപമാണ് രാജ്യത്ത് നിന്നും പിന്‍വലിക്കപ്പെട്ടത്. കഴിഞ്ഞ ആറ് മാസത്തെ കണക്കുകള്‍ നോക്കിയാല്‍ വന്‍ തുകയുടെ നിക്ഷേപങ്ങള്‍ വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി പിന്‍വലിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഇക്കഴിഞ്ഞ മാസം വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഏകദേശം 1.48 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഇത്തരത്തില്‍ പിന്‍വലിക്കപ്പെട്ടത്. വലിയ അളവില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ച് ക്രൂഡ് വിലയിലുണ്ടാകുന്ന വര്‍ധന ഉത്പന്നങ്ങളുടെ വിലകളിലും പ്രതിഫലിക്കും. ഇത് കമ്പനികളുടെ ലാഭം കുറയ്ക്കുമെന്ന ആശങ്ക നിക്ഷേപകര്‍ക്കിടയിലുണ്ട്.

Author

Related Articles