News

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ വന്‍തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിക്കുന്നു; കാരണം ഇതാണ്

വികസിത രാജ്യങ്ങളില്‍ പണപ്പെരുപ്പം വര്‍ധിക്കുന്നതിനാല്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ വന്‍തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിക്കുകയാണ്. 2022 ല്‍ ഇതുവരെ 5.8 ശതകോടി ഡോളര്‍ വിലക്കുള്ള ഓഹരികള്‍ വിറ്റഴിച്ചു കഴിഞ്ഞു. ഒക്ടോബര്‍ മുതല്‍ ഓഹരി വിപണിയില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചത് 10.5 ശതകോടി ഡോളര്‍.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്ന നടപടികള്‍ ആരംഭിക്കുന്നതോടെ ഇന്ത്യന്‍ ഓഹരിയില്‍ നിന്ന് പുറത്തേക്കുള്ള ഒഴുക്ക് വര്‍ധിക്കുമെന്ന് കരുതപ്പെടുന്ന അമേരിക്കന്‍ ട്രെഷറി ബോണ്ടുകളുടെ ആദായം 2 ശതമാനമായതിനാല്‍ നഷ്ടസാധ്യത ഉള്ള ഓഹരികളില്‍ നിക്ഷേപിക്കാതെ ബോണ്ടുകളില്‍ നിക്ഷേപിക്കുന്നതിനോട് പ്രിയം കൂടുന്നതായി കാണപ്പെട്ടു.

ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവും ഉക്രൈനും റഷ്യയും തമ്മിലുള്ള പിരിമുറുക്കങ്ങള്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ വിപണിയില്‍ അനിശ്ചിത്വത്തം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഈ വര്‍ഷം 0.7 ശതമാനം താഴ്ന്നുവെങ്കിലും മറ്റ് പല രാജ്യങ്ങളെക്കാള്‍ മെച്ചപ്പെട്ട നിലയിലാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ ഒക്ടോബര്‍ മുതല്‍ 9 ശതകോടി ഡോളര്‍ വിപണിയില്‍ ഇറക്കിയത് ഓഹരി സൂചികകള്‍ക്ക് താങ്ങായി.

News Desk
Author

Related Articles