News

ഏഷ്യന്‍ രാജ്യങ്ങളിലെ സ്വര്‍ണ ഇടിഎഫ് ആസ്തികളുടെ മൂല്യത്തില്‍ 20 ശതമാനം വര്‍ധനവ്

2021 ഏഷ്യന്‍ രാജ്യങ്ങളിലെ സ്വര്‍ണ ഇടിഎഫ് ആസ്തികളുടെ മൂല്യത്തില്‍ 20 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. മൊത്തം 25.4 ടണ്‍ ഇടിഎഫ് കളുടെ ആസ്തിയിലേക്ക് ചേര്‍ക്കപ്പെട്ടു. മൊത്തം ആസ്തികളുടെ മൂല്യം 8.4 ശതകോടി ഡോളര്‍. ഏഷ്യന്‍ മേഖലയില്‍ പുതുതായി നിക്ഷേപം വന്നതില്‍ 60 ശതമാനം ചൈനയുടെ സ്വര്‍ണ്ണ ഇടിഎഫുകളിലാണ്.

ഇന്ത്യന്‍ സ്വര്‍ണ ഇടിഎഫുകളുടെ ആസ്തിയില്‍ 30.70 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2021ല്‍ അധികമായി എത്തിയത് 9.3 ടണ്‍ സ്വര്‍ണ്ണം. മൊത്തം ഇടിഎഫ് മൂല്യം 2.4 ശതകോടി ഡോളര്‍. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലാണ് കണക്കുകള്‍ പുറത്തുവിട്ടത്. സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് ആശങ്കയും, സ്വര്‍ണ്ണ വില കുറഞ്ഞപ്പോള്‍ നിക്ഷേപം കൂടിയതുമാണ് ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ ഇടിഎഫ് നിക്ഷേപങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ബിര്‍ള സണ്‍ ലൈഫ് ഗോള്‍ഡ് ഇ ടി എഫ്, ക്വാണ്‍ടം ഗോള്‍ഡ് ഫണ്ട്, ആക്സിസ് ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ്മാന്‍ സാക്‌സ് ഗോള്‍ഡ് ഇടിഎഫ് തുടങ്ങി 13 സ്വര്‍ണ്ണ ഇടിഎഫുകള്‍ ഇന്ത്യന്‍ ഓഹരിവിപണികളില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

നിക്ഷേപകരുടെ പണം സ്വര്‍ണത്തില്‍ നിക്ഷേപിക്കുകയും, അഭ്യന്തര സ്വര്‍ണ വിലകള്‍ മാറുന്നത് അനുസരിച്ച് ഗോള്‍ഡ് ഇടിഎഫ് മൂല്യത്തില്‍ വരുന്ന മാറ്റം അനുസരിച്ച് നിക്ഷേപകര്‍ക്ക് ആദായം നേടാന്‍ സാധിക്കുന്നു. ഓഹരികള്‍ കൈമാറും പോലെ ഇടിഎഫ് യൂണിറ്റുകളും സ്റ്റോക്ക് എക്‌സ്ചഞ്ചുകളില്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യാം.

ആഗോള തലത്തില്‍ 9.1 ശതകോടി ഡോളര്‍ മൂല്യം വരുന്ന 173 ടണ്‍ സ്വര്‍ണ്ണം നിക്ഷേപകര്‍ ഇടിഎഫുകളില്‍ നിന്നും പിന്‍വലിച്ചു. ഇതില്‍ ഇടിവ് പ്രധാനമായും സംഭവിച്ചത് വടക്കേ അമേരിക്കന്‍ സ്വര്‍ണ ഇടിഎഫുകള്‍ക്കാണ്. 11 ശതകോടി ഡോളര്‍ മൂല്യം വരുന്ന 200 ടണ്‍ സ്വര്‍ണമാണ് നിക്ഷേപകര്‍ പിന്‍വലിച്ചത്. പണപ്പെരുപ്പത്തില്‍ വര്‍ധനവ്, കോവിഡ് മൂലം വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, ഉയര്‍ന്ന ഓഹരി മൂല്യനിര്‍ണയങ്ങള്‍, സ്വര്‍ണ്ണത്തിന്റെ പരിധി ബന്ധിത വിലകള്‍ തുടങ്ങിയ കാരണങ്ങളാല്‍ സ്വര്‍ണ്ണ ഡിമാന്‍ഡ് വര്‍ധിക്കും. എന്നാല്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് മൂന്ന് ഘട്ടമായി ഉയര്‍ത്തുമെന്നുള്ള വാര്‍ത്ത സ്വര്‍ണവിപണിക്ക് പ്രതികൂലമാകും.

Author

Related Articles