News

ആഗോള പട്ടിണി സൂചിക: 116 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 101-ാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ വളരെ പിന്നില്‍. 2020ലെ 94ാം സ്ഥാനത്ത് നിന്ന് 2021ല്‍ 101-ാം സ്ഥാനത്തെത്തി. 116 രാജ്യങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. അയല്‍ രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവ പട്ടികയില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണ്. പാകിസ്താന്‍-92, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവ 76-ാം സ്ഥാനത്തും മ്യാന്‍മര്‍ 71ാം സ്ഥാനത്തുമാണ്.

ചൈന, ബ്രസീല്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയിലെ ആദ്യ റാങ്കുകളില്‍ ഇടംപിടിച്ചു. വ്യാഴാഴ്ചയാണ് വിശപ്പ്, പോഷകാഹാരകുറവ് എന്നിവ നിര്‍ണയിക്കുന്ന ആഗോള പട്ടിണി സൂചിക വെബ്‌സൈറ്റില്‍ വിവരങ്ങള്‍ പങ്കുവെച്ചത്. പട്ടിണി ഏറ്റവും ഗൗരവമേറിയ 31 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടും. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന പട്ടിണിയുടെ അളവ് ഭയപ്പെടുത്തുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡക്‌സ് (ജിഎച്ച്‌ഐ) 2000ത്തില്‍ 38.8 ആയിരുന്നു. 2012-2021 കാലയളവില്‍ ഇത് 28.8 -27.5 എന്നിവയിലെത്തി.

കുട്ടികളിലെ പോഷകാഹാര കുറവ് പട്ടിണി എന്നിവ പരിശോധിക്കുമ്പോള്‍ ഏറ്റവും മോശം സ്ഥിതിയിലുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജനങ്ങളെ കഠിനമായി ബുദ്ധിമുട്ടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോഷകാഹാര കുറവ് ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്നു. ഇത് മറ്റു പുരോഗതികള്‍ക്ക് തടസമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോഷകാഹാര കുറവിന് പുറമെ ശിശുമരണനിരക്ക്, കുട്ടികളുടെ ഭാരക്കുറവ്, വളര്‍ച്ച മുരടിപ്പ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണി പട്ടിക കണക്കാക്കുക.

Author

Related Articles