News

ജൂലായില്‍ സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ വര്‍ധന; വാങ്ങിയത് 25.5 ടണ്‍ സ്വര്‍ണം

കോവിഡ് മൂലം രാജ്യം അടച്ചിടലില്‍ നിന്ന് ഘട്ടംഘട്ടമായി വിമുക്തമായതോടെ സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ വന്‍ വര്‍ധന. വിദേശത്തു നിന്ന് ജൂലായില്‍ 25.5 ടണ്‍ സ്വര്‍ണമാണ് വാങ്ങിയത്. കഴിഞ്ഞ വര്‍ഷം ഇത് 20.4 ടണ്ണായിരുന്നു. കഴിഞ്ഞ മാസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയോളം വര്‍ധനവാണുണ്ടായിരിക്കുന്നത്.

2020ല്‍ ഇതാദ്യമായി കയറ്റുമതിയിലും ജൂലൈ മാസത്തില്‍ വര്‍ധന രേഖപ്പെടുത്തി. എന്നിരുന്നാലും 2020ന്റെ ആദ്യപകുതിയിലെ കയറ്റുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 79 ശതമാനം ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വിലയിലെ വന്‍വര്‍ധനയും കോവിഡ് വ്യാപനവും രാജ്യത്തെ സ്വര്‍ണ വില്പനയില്‍ ഇടിവുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക തളര്‍ച്ചയും പലര്‍ക്കും ജോലി നഷ്ടപ്പെട്ടതും ആവശ്യകതയില്‍ കുറവുണ്ടാക്കും.

ഡിമാന്റില്‍ പെട്ടെന്നൊരു വര്‍ധന പ്രതീക്ഷിക്കുന്നില്ലെന്നും എന്നാല്‍ ഒക്ടോബറോടെ ഉത്സവ സീസണാകുമ്പോള്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നും ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജുവല്‍റി ഡൊമസ്റ്റിക് കൗണ്‍സില്‍ ചെയര്‍മാന്‍ എന്‍ അനന്ത പത്മനാഭന്‍ പറഞ്ഞു.

Author

Related Articles