റെക്കോര്‍ഡ് നിലയിലേക്കുയര്‍ന്ന് സ്വര്‍ണം-വെള്ളി നിരക്കുകള്‍; പത്തു ഗ്രാമിന് 39,196 രൂപ വരെ എത്തിയെന്ന് റിപ്പോര്‍ട്ട്; വെള്ളി വില കിലോ 45,000ന് മുകളില്‍
മുംബൈ: രാജ്യത്തെ സ്വര്‍ണവില റെക്കോര്‍ഡ് നിലയിലേക്ക് ഉയരുകയാണ്. പത്തു ഗ്രാമിന് 39,196 രൂപ വരെ എത്തിയെന്നാണ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ നേട്ടമുണ്ടായതും നടപ്പു സാമ്പത്തിക വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപയുടെ മൂല്യമിടിഞ്ഞതുമാണ് സ്വര്‍ണവില ഉയര്‍ന്നതിന് കാരണമായതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകത്തെ സ്വര്‍ണ ഉപഭോഗത്തില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന രാജ്യമായിട്ടും ചില്ലറ വില്പനയില് വന്‍ ഇടിവാണ് ഇപ്പോള്‍ നേരിടുന്നത്. പ്രാദേശിക വിപണിയില്‍ സ്വര്‍ണത്തിന്റെ വില 10 ഗ്രാമിന് 39,196 രൂപയായി ഉയര്‍ന്നു. യുഎസ്- ചൈന വ്യാപാര ബന്ധം കൂടുതല്‍ ശക്തമായതോടെ രൂപയുടെ മൂല്യം ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. വെള്ളി വില കിലോയ്ക്ക് 45,058 രൂപയായി ഉയര്‍ന്നു. നേരത്തെ ഇത് 45,148 വരെ ഉയര്‍ന്ന ശേഷമാണ് വില താഴേയ്ക്ക് പോയത്.
കേരളത്തിലെ കണക്കുകള്‍ നോക്കിയാല്‍ ശനിയാഴ്ച്ച സ്വര്‍ണവില പവന് 28,320 രൂപയിലെത്തിയിരുന്നു. 320 രൂപയാണ് ശനിയാഴ്ച്ച വര്‍ധിച്ചത്. ഗ്രാമിനു 40 രൂപ വര്‍ധിച്ച് 3540 രൂപയായി. രാജ്യാന്തര വിപണിയിലെ വിലവര്‍ധനയുടെ ചുവടു പിടിച്ചാണ് ഇന്ത്യയിലും വില കുതിക്കുന്നത്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മൂര്‍ഛിച്ചതു മൂലമുള്ള ആശങ്കകള്‍ നിക്ഷേപകരെ സ്വര്‍ണത്തിലേക്കു കൂടുതല്‍ അടുപ്പിക്കുന്നതാണു വില വര്‍ധനയുടെ പ്രധാന കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും വില വര്‍ധിക്കാന്‍ കാരണമായി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍