News

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണ്ണം; പവന് 240 രൂപ വര്‍ദ്ധിച്ച് 35760 രൂപയായി

കേരളത്തില്‍ സ്വര്‍ണ വില ഇന്ന് കുതിച്ചുയര്‍ന്നു. പവന് 240 രൂപ വര്‍ദ്ധിച്ച് 35760 രൂപയാണ് ഇന്നത്തെ നിരക്ക്. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഇന്നലെ പവന് 160 രൂപ കുറഞ്ഞ് 35520 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 34160 രൂപയാണ്. ജൂണ്‍ 6,7,8 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.

സ്വര്‍ണത്തിന്റെ ആഗോള വിപണിയിലെ ശക്തമായ വില വര്‍ദ്ധനവിനെ തുടര്‍ന്ന് ഇന്ന് ഇന്ത്യയിലും സ്വര്‍ണ്ണ വില പുതിയ ഉയരത്തിലെത്തി. എംസിഎക്സില്‍ ഓഗസ്റ്റ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.1 ശതമാനം ഉയര്‍ന്ന് 10 ഗ്രാമിന് 48,333 രൂപയിലെത്തി. കഴിഞ്ഞ ദിവസത്തെ ഉയര്‍ന്ന നിരക്കായ 48,289 രൂപ മറികടന്നു. വെള്ളി നിരക്ക് 0.14 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 48,716 രൂപയായി.

ആഗോള വിപണിയില്‍ സ്പോട്ട് സ്വര്‍ണ വില 0.2 ശതമാനം ഉയര്‍ന്ന് 1,769.59 ഡോളറിലെത്തി. കഴിഞ്ഞ ദിവസം നിരക്ക് 1,773 ഡോളറിലെത്തിയിരുന്നു. ഇത് 2012 ന്റെ അവസാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചര്‍ 0.4 ശതമാനം ഉയര്‍ന്ന് 1,789.20 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളില്‍ പ്ലാറ്റിനം 828.92 ഡോളറും വെള്ളി മാറ്റമില്ലാതെ 17.96 ഡോളറുമാണ്.

ആഗോള വിപണിയില്‍ ഏകദേശം എട്ട് വര്‍ഷത്തിനിടെ ആദ്യമായാണ് സ്വര്‍ണ വില ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയരുന്നത്. ലോകമെമ്പാടുമുള്ള കൂടുതല്‍ ഉത്തേജക നടപടികളും കൊറോണ വൈറസ് കേസുകളുടെ വര്‍ദ്ധനവുമാണ് സ്വര്‍ണ നിക്ഷേപത്തിന്റെ ആവശ്യകത ഉയര്‍ത്തിയതും വില ഉയരാന്‍ കാരണമായതും. കണക്കനുസരിച്ച്, യുഎസിലെ കൊറോണ വൈറസ് കേസുകള്‍ ജൂണ്‍ 21 ന് അവസാനിച്ച ആഴ്ചയില്‍ 25% ഉയര്‍ന്നു.

കേന്ദ്ര ബാങ്കുകളില്‍ നിന്നുള്ള വ്യാപകമായ ഉത്തേജക നടപടികള്‍ സ്വര്‍ണത്തിന് ഗുണം ചെയ്യും. കാരണം പണപ്പെരുപ്പത്തിനും കറന്‍സി ഇടിവിനും എതിരായ ഒരു മികച്ച നിക്ഷേപമായാണ് സ്വര്‍ണത്തെ കരുതുന്നത്. യുഎസ് ഡോളറിലെ ഇടിവും സ്വര്‍ണത്തെ സഹായിച്ചു. കഴിഞ്ഞ സെഷനില്‍ ഡോളര്‍ സൂചിക ഒരാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റ് ചൊവ്വാഴ്ച 0.28 ശതമാനം ഉയര്‍ന്ന് 1,169.25 ടണ്ണായി.

Author

Related Articles