News

സ്വര്‍ണം ഉപയോഗിക്കുമ്പോള്‍ 'എട്ടിന്റെ പണി' വാങ്ങാതിരിക്കണോ ? പണിക്കൂലി മുതല്‍ ബിഐഎസ് വരെ എന്താണെന്ന് കൃത്യമായി അറിഞ്ഞിരിക്കാം; വൈറ്റ് ഗോള്‍ഡ് എന്നാല്‍ എന്താണ് അറിയണേ; സ്വര്‍ണവും പ്രധാന കാര്യങ്ങളും

സ്വര്‍ണം എന്നതിനെ നമുക്ക് വളരെ ലളിതമായി കൈകാര്യം ചെയ്യാനും മികച്ച ഒരു നിക്ഷേപമായി തന്നെ സൂക്ഷിക്കാനും സാധിക്കും ആദ്യം നാം ചെയ്യേണ്ടത് അതുമായി ബന്ധപ്പെട്ട്  അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ ഒരു തരി പോലും വിടാതെ മനസിലാക്കുക എന്നതാണ്. . അത്യാവശ്യ സമയത്ത് പണമാക്കി മാറ്റാന്‍ സാധിക്കുന്ന സ്വര്‍ണമെന്ന നിക്ഷേപത്തെ അടുത്തറിഞ്ഞാല്‍ പ്രയോജനങ്ങള്‍ ഏറെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.  എങ്ങനെയുള്ള സ്വര്‍ണ്ണമാണ് മികച്ച നിക്ഷേപമാകുന്നത്, സ്വര്‍ണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്, ആഭരണ വില കണക്ക് കൂട്ടുന്നതെങ്ങനെ, വില്‍ക്കുമ്പോള്‍ നഷ്ടമുണ്ടാകാതിരിക്കാന്‍ ഓര്‍ക്കേണ്ട പ്രധാന കാര്യങ്ങള്‍, സ്വര്‍ണത്തിന് പറ്റിയ നിക്ഷേപ രീതികള്‍ ഏതൊക്കെ തുടങ്ങി വൈറ്റ് ഗോള്‍ഡ് എന്നാല്‍ എന്തെന്നും മെര്‍ക്കുറി വീണാല്‍ സ്വര്‍ണം സാധാരണ ലോഹമായി മാറുമോ എന്നത് വരെ നാം അറിഞ്ഞിരിക്കണം.

സ്വര്‍ണക്കടയില്‍ കയറിയാല്‍ ആഭരണത്തിന്റെ ഡിസൈനും പുതുമയും നോക്കുമ്പോള്‍ മുഖ്യമായ പല കാര്യങ്ങളും നാം ശ്രദ്ധിക്കാറില്ല. ബിഐഎസ് ഹാള്‍ മാര്‍ക്ക്, പ്രൈസ് ടാഗ്, കല്ലുകളുടെ തൂക്കം എന്നിവയടക്കം മുഖ്യമായി ശ്രദ്ധിക്കേണ്ട ഒന്നാണ്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സിന്റെ ഷോര്‍ട്ട് ഫോമാണ് ബിഐഎസ്. ഇതിന്റെ മുദ്രണം എല്ലാ ആഭരണങ്ങളിലും ഉണ്ടാവും. ഇതിനൊപ്പം തന്നെ സ്വര്‍ണത്തിന്റെ പരിശുദ്ധി എത്രത്തോളമുണ്ടെന്ന് കാണിക്കുന്ന അടയാളവും രേഖപ്പെടുത്തിയിരിക്കും.

22 കാരറ്റ് സ്വര്‍ണമാണെങ്കില്‍ 916 എന്നും നവരത്ന ആഭരണങ്ങള്‍ സെറ്റു ചെയ്യുന്ന 21 കാരറ്റ് സ്വര്‍ണമാണെങ്കില്‍ 875 എന്നും 18 കാരറ്റ് ആണെങ്കില്‍ 750 എന്നുമാണ് മുദ്രണത്തിനൊപ്പം രേഖപ്പെടുത്തുന്നത്. മാത്രമല്ല സര്‍ക്കാര്‍ അതാത് ജില്ലകളില്‍ ഓരോ ഹാള്‍മാര്‍ക്കിങ് സെന്ററുകള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ടാവും. ഇവയുടെ ലോഗോയും ഇതിനൊപ്പം ചേര്‍ക്കും. ഇപ്പോഴാണെങ്കില്‍ ജൂവലറിയുടെ പേരും ചെറുതായി രേഖപ്പെടുത്തിയിരിക്കും.

ആഭരണം ഹാള്‍മാര്‍ക്ക് ചെയ്ത വര്‍ഷവും അതില്‍ സൂചിപ്പിച്ചിരിക്കും എന്നതിനാല്‍ ആഭരണത്തിന്റെ പഴക്കവും ഏതു കാലത്തെ ഡിസൈന്‍ ആണെന്നതും കൃത്യമായി കണ്ടെത്താന്‍ സാധിക്കും. ഇത്രയും കാര്യം ആഭരണത്തിലില്ലെങ്കില്‍ സൂക്ഷിക്കണം. ആഭരണത്തിന്റെ തൂക്കം, പണിക്കൂലി, കല്ലുണ്ടെങ്കില്‍ അവയുടെ തൂക്കം, കല്ലിന്റെ വില എന്നിവ രേഖപ്പെടുത്തിയിരിക്കുന്ന രേഖയാണ് പ്രൈസ് ടാഗ് എന്ന് പറയുന്നത്. പ്രൈസ് ടാഗില്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ വെവ്വേറെ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ അത് പ്രത്യേകം ചോദിച്ചറിയാന്‍ ഉപഭോക്താവ് പ്രത്യേകം ശ്രദ്ധിക്കണം.

വാങ്ങുന്ന ആര്‍ക്കം കൈകാര്യം ചെയ്യാവുന്ന ഒന്നാണ് സ്വര്‍ണമെങ്കിലും 'എങ്ങനെ' കൈകാര്യം ചെയ്യണമെന്ന് അറിഞ്ഞില്ലേല്‍ ഇതിന്റെ ഉപയോഗം ഇരട്ടിപ്പണിയാകുമെന്ന് ഉറപ്പ്. 24 കാരറ്റ് സ്വര്‍ണമാണ് സംശുദ്ധ സ്വര്‍ണമെന്ന് പറയുമെങ്കിലും 22, 21 കാരറ്റ് സ്വര്‍ണമാവും നമുക്ക് അധികമായും ജൂവലറികളില്‍ ലഭിക്കുക. പ്രത്യേകിച്ചും ഇന്ത്യന്‍ വിപണിയില്‍. 24 കാരറ്റ് സ്വര്‍ണം പെട്ടന്ന് പൊട്ടിപ്പോവാന്‍ സാധ്യതയുള്ളതിനാലാണ് ലോഹത്തിന്റെ അളവില്‍ വ്യത്യാസം വരുത്തി സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ സിംഗപ്പൂരടക്കമുള്ള രാജ്യങ്ങളില്‍ 24 കാരറ്റ് സ്വര്‍ണത്തിനാണ് ആവശ്യക്കാര്‍ ഏറെയും.

അതായത് 99.99 ശതമാനം ശുദ്ധ സ്വര്‍ണമാണ് 24 കാരറ്റ് എന്ന് പറയുന്നത്. നേരത്തെ പറഞ്ഞത് പോലെ ഹാള്‍ മാര്‍ക്ക് ചെയ്യുമ്പോള്‍ സ്വര്‍ണത്തിന്റെ സംശുദ്ധി അനുസരിച്ചിരിക്കും എന്ന കാര്യവും ഓര്‍ക്കുക. സ്വര്‍ണത്തിന് കടും നിറം കൂടുതലെങ്കില്‍ അതില്‍ കോപ്പറിന്റെ അളവ് അധികമുണ്ടെന്ന് ഉറപ്പിക്കാം. സ്വര്‍ണത്തില്‍ വെള്ളിയുടെ അംശമാണ് അധികമെങ്കില്‍ വെളുപ്പ് നിറം വര്‍ധിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. സ്വര്‍ണം എത്ര കാരറ്റ് ആണെന്നറിയാനുള്ള കാരറ്റ് അനലൈസര്‍ എന്ന ഉപകരണം എല്ലാ ജൂവലറികളിലും ഉണ്ട്. ഇതില്‍ അളവും തൂക്കവുമടക്കം കൃത്യം കണക്ക് കാണിക്കും.

പണിക്കൂലി 

സ്വര്‍ണ പരസ്യത്തില്‍ നാം സ്ഥിരമായി കാണാറുള്ള ഒന്നാണ് പണിക്കൂലി എന്നത്. സ്വര്‍ണാഭരണം നിര്‍മ്മിക്കുമ്പോള്‍ പണിക്കാര്‍ക്കുള്ള കൂലി മുതല്‍ കട്ടിങ്ങും പോളിഷിങ്ങും അടക്കമുള്ള നിര്‍മ്മാണ പ്രക്രിയയ്ക്ക് ഈടാക്കുന്ന തുകയാണ് പണിക്കൂലി എന്ന് പറയുന്നത്. കേരളത്തിലാണെങ്കില്‍ 40 ശതമാനം വരെ പണിക്കൂലി ഈടാക്കുന്ന ആഭരണങ്ങള്‍ വിപണിയിലുണ്ട്. ആഭരണത്തിന്റെ ഡിസൈന്‍, സ്വര്‍ണത്തിന്റെ അളവ് എന്നിവയുമായി തുലനം ചെയ്താല്‍ പണിക്കൂലിയില്‍ മാറ്റം വരും.

മികച്ച നിക്ഷേപമാണ് സ്വര്‍ണം എന്ന് പറയുന്നത്. എന്നാല്‍ ആഭരണങ്ങളായി നിക്ഷേപിക്കുന്ന വിലയല്ല സ്വര്‍ണ നാണയങ്ങള്‍ക്കും ബാറുകള്‍ക്കും ലഭിക്കുക. സ്വര്‍ണാഭരണങ്ങള്‍ക്ക് നിക്ഷേപ തുക കുറവായിരിക്കും. പ്രതിമാസം അടയ്ക്കുന്ന തുകയ്ക്കനുസരിച്ച് സ്വര്‍ണം അക്കൗണ്ടിലേക്ക് വരുന്ന സ്‌കീം മുതല്‍ ഗോള്‍ഡ് എക്‌സ്‌ചെഞ്ച് ട്രെയ്ഡും ഗോള്‍ഡ് മ്യൂച്ചല്‍ ഫണ്ടുകളും വരെയുണ്ട്. പ്രതിമാസം പണമടച്ച് സ്വര്‍ണം അക്കൗണ്ടില്‍ വരുത്തുന്ന നിക്ഷേപത്തിന് സ്വര്‍ണ വില വര്‍ധിക്കുന്നതിനും താഴുന്നതിനും അനുസരിച്ച് ലഭിക്കുന്ന സ്വര്‍ണത്തിന്റെ അളവിലും മാറ്റം വരാം. സ്വര്‍ണ രൂപത്തില്‍ നിക്ഷേപം നടത്താവുന്ന മ്യൂച്വല്‍ ഫണ്ടുകളും ഏറെ ശ്രദ്ധേയമായ ഒന്നാണ്. നിക്ഷേപിക്കുന്ന തുകയ്ക്കുള്ള സ്വര്‍ണക്കട്ടികള്‍ ഗോള്‍ഡ് അക്കൗണ്ടിലെത്തും.

അര ഗ്രാം തൂക്കം മുതല്‍ സ്വര്‍ണം വാങ്ങാവുന്ന സ്‌കീമുകളുണ്ട്. ഇതിനെ എളുപ്പം പണമാക്കി മാറ്റാനും സാധിക്കും. സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളില്‍ നിക്ഷേപിച്ച് പണം നേടാനുള്ള മ്യൂച്ചല്‍ ഫണ്ടുകള്‍ വഴി വെറും 5000 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാം. ഇക്കൂട്ടത്തില്‍ ഏറെ പ്രധാനമായ നിക്ഷേപമാണ് ഇ-ഗോള്‍ഡ് എന്ന് പറയുന്നത്. ഓഹരി നിക്ഷേപിക്കുന്നത് എങ്ങനെയാണെന്ന് നമുക്കറിയാം. അത്തരത്തില്‍ സ്വര്‍ണം നിക്ഷേപം നടക്കുന്ന രീതിയാണ് ഇ-ഗോള്‍ഡ് എന്ന് പറയുന്നത്. ഓഹരിയിലേത് പോലെ തന്നെ ട്രെയിഡിങ് അക്കൗണ്ടും ഡിമാറ്റ് അക്കൗണ്ടും ഉണ്ടെങ്കില്‍ ഓഹരി നിക്ഷേപത്തിലെന്ന പോലെ തന്നെ സ്വര്‍ണ നിക്ഷേപത്തിലും പരീക്ഷണം നടത്താം. മാത്രമല്ല ഒന്നോ രണ്ടോ ഗ്രാമായിട്ടുള്ള സ്വര്‍ണ യൂണിറ്റുകള്‍ ഓണ്‍ലൈനായി വില്‍ക്കുവാനും സാധിക്കും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

ഇത് സ്വര്‍ണ നാണയമാക്കി മാറ്റുവാന്‍ കുറഞ്ഞത് 8 യൂണിറ്റെങ്കിലും നിക്ഷേപമായി വേണമെന്നും വിദഗ്ദ്ധര്‍ പറയുന്നു. ആവശ്യ സമയത്ത് കൃത്യമായി വിറ്റ് പണമാക്കാം എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഗോള്‍ഡ് ഇടിഎഫ് അഥവാ സ്വര്‍ണ എക്‌സ്‌ചേഞ്ച് ട്രെഡ് ഫണ്ട്് എന്ന നിക്ഷേപ രീതിയും ഏവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്. എക്‌സ്‌ചേഞ്ചുകള്‍ വഴി നടത്തുന്ന ഇത്തരം സ്വര്‍ണ നിക്ഷേപം സുരക്ഷിതമായിരിക്കുമെന്ന് മാത്രമല്ല 90 ശതമാനത്തിലധിവും പരിശുദ്ധമായ സ്വര്‍ണമാണ് നിക്ഷേപിക്കാന്‍ സാധിക്കുന്നതെന്നും ഓര്‍ക്കുക. അതാത് രാജ്യത്തിന്റെ വിപണി വില അനുസരിച്ചായിരിക്കും നിക്ഷേപകന് നേട്ടം ലഭിക്കുക. ഡിപ്പോസിറ്ററി അക്കൗണ്ടും ട്രേഡിങ് അക്കൗണ്ടും ഉണ്ടെങ്കില്‍ ഗോള്‍ഡ് ഫണ്ട് ബ്രോക്കിങ് സ്ഥാപനങ്ങളുടെ സഹായത്തെടെ സ്വര്‍ണ നിക്ഷേപം ആരംഭിക്കാം.

സ്വര്‍ണം വാങ്ങുമ്പോള്‍ വന്‍ വില ഈടാക്കുകയും അത് വില്‍ക്കാന്‍ ചെല്ലുന്ന സമയം വില കുറയ്ക്കുകയും ചെയ്യുന്ന പരിപാടിയാണ് മിക്ക ജൂവലറികളും കാണിക്കുന്നത്. അതാണ് സ്വര്‍ണം വാങ്ങുന്ന സമയത്തെ ബില്ലുകള്‍ എപ്പോഴും സൂക്ഷിച്ച് വയ്ക്കണം എന്ന് പറയുന്നത്. ചില ജൂവലറികളില്‍ കല്ലിന്റെ തൂക്കം കുറച്ചും സ്വര്‍ണത്തിന്റെ തൂക്കം വര്‍ധിപ്പിച്ചും കാട്ടി പണം തട്ടുന്നുവെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. വന്‍കിട ജൂവലറികളില്‍ നിന്നും വാങ്ങുന്ന സ്വര്‍ണം അതേ ജൂവലറികളില്‍ കൊണ്ടു പോയാല്‍ വാങ്ങിയ തുകയോട് അടുത്ത് ലഭിക്കുമെന്ന് പറയുമെങ്കിലും എല്ലാ കടകളിലും അങ്ങനെയാവണമെന്നില്ല.

വൈറ്റ് ഗോള്‍ഡ് എന്തെന്ന് അറിയാത്തവരായി ഒട്ടേറെ ആളുകളുണ്ട്. 18 കാരറ്റ് സംശുദ്ധിയില്‍ 75 ശതാമനം സ്വര്‍ണവും 25 ശതമാനം പലഡിയവും ചേര്‍ന്നതാണ് വൈറ്റ് ഗോള്‍ഡ് എന്ന് പറയുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമാണ് പ്ലാറ്റിനം. ഇത്തരം ആഭരണങ്ങളില്‍ 95 ശതമാനം പ്ലാറ്റിനവും 5 ശതമാനം കൊബാള്‍ട്ടുമാണ് അടങ്ങുക. എന്നാല്‍ കാലം കുറച്ച് കഴിയുമ്പോഴേയ്ക്കും വൈറ്റ് ഗോള്‍ഡിന് മങ്ങല്‍ വരാമെന്നും ധരിക്കുന്ന ആളുകളില്‍ ചിലര്‍ക്ക് അലര്‍ജി അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാം എന്നുള്ളതുമാണ് വൈറ്റ് ഗോള്‍ഡിന്റെ ഒരു ന്യൂനത.

Author

Related Articles