News

ഫേസ്ബുക്കിന് പിന്നാലെ റഷ്യയ്‌ക്കെതിരെ നിലപാടെടുത്ത് ഗൂഗിളും; പരസ്യ വരുമാനം റദ്ദാക്കി

ന്യൂയോര്‍ക്ക്: റഷ്യന്‍ സര്‍ക്കാര്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കും പരസ്യ വരുമാനം നല്‍കില്ലെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. റഷ്യന്‍ അനുകൂല ചാനലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയുടെ നടപടിക്ക് പിന്നാലെയാണ് ഗൂഗിള്‍ നീക്കം. നേരത്തെ റഷ്യ സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന റഷ്യ ടുഡേ ചാനലിന് വരുമാനം നല്‍കില്ലെന്ന് ഗൂഗിള്‍ ഉടമസ്ഥതയിലുള്ള യൂട്യൂബ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് പോലെ തന്നെ റഷ്യന്‍ അനുകൂല വ്‌ലോഗര്‍മാര്‍ക്കും,ചാനലുകള്‍ക്കും വരുമാനം നല്‍കുന്നത് യൂട്യൂബ് നിര്‍ത്തും.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഇത്തരം ഒരു നടപടി അത്യവശ്യമാണ് എന്നാണ് യൂട്യൂബ് ഉടമസ്ഥരായ ഗൂഗിള്‍ പറയുന്നത്. ഇതിന് പുറമേ ഇനി മുതല്‍ റഷ്യന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും ഗൂഗിള്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കില്ല. അതായത് ഗൂഗിളിന്റെ വിവിധ സേവനങ്ങളും, ജി-മെയില്‍ അടക്കം ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ഗൂഗിള്‍ വക്താവ് മൈക്കിള്‍ അസിമാന്‍ അറിയിച്ചത്.

മേഖലയിലെ കാര്യങ്ങള്‍ കമ്പനി അടുത്ത് നിന്നും നിരീക്ഷിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ആവശ്യമായ നടപടികള്‍ എടുക്കും ഗൂഗിള്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമേ അര്‍ടി അടക്കമുള്ള റഷ്യന്‍ ചാനല്‍ വീഡിയോകള്‍ ഇനിമുതല്‍ റെക്കമന്റേഷനില്‍ നിന്നും യൂട്യൂബ് ഒഴിവാക്കും. ഇതിന് പുറമേ ഈ ചാനലുകളുടെ പ്രവര്‍ത്തനം യുക്രൈനില്‍ സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന പ്രകാരം നിരോധിക്കുകയും ചെയ്തിട്ടുണ്ട് ഗൂഗിള്‍. റഷ്യയ്ക്ക് അവരുടെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന 26 യൂട്യൂബ് ചാനലുകള്‍ വഴി 7 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ മുതല്‍ 3.2 കോടി ഡോളര്‍ വരെ വരുമാനം ഗൂഗിളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് ഡിജിറ്റല്‍ റിസര്‍ച്ച് സ്ഥാപനമായ ഓമില്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Author

Related Articles