News

ഷെയര്‍ചാറ്റില്‍ ഗൂഗിള്‍ നിക്ഷേപം നടത്താന്‍ സാധ്യത; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ഷെയര്‍ചാറ്റില്‍ ഗൂഗിള്‍ നിക്ഷേപം നടത്താന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. ഷെയര്‍ചാറ്റ് 150-200 മില്യണ്‍ ഡോളര്‍ വരെ സമാഹരിക്കാന്‍ ഒരുങ്ങുന്നതായും കൂടാതെ, നിക്ഷേപം നടത്താന്‍ സാധ്യതയുള്ള ഗൂഗിള്‍ ഉള്‍പ്പടെയുള്ള ആഗോള നിക്ഷേപകരുമായി ചര്‍ച്ച നടത്തുകയാണെന്നും പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജെ പി മോര്‍ഗന്‍ ആണ് ഈ ഇടപാടില്‍ ഷെയര്‍ചാറ്റിന്റെ ഉപദേശക സ്ഥാനത്ത്. ഫണ്ട് സ്വരൂപിക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണെന്നും ഗൂഗിളുമായുള്ള ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 'ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ഒരു പ്രക്രിയ നടക്കുന്നു. ഞങ്ങള്‍ ഫണ്ടുകളിലേക്കും ഗൂഗിള്‍ പോലുള്ള തന്ത്രപരമായ നിക്ഷേപകരിലേക്കും എത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്, അവ സമാപിക്കാന്‍ ഏതാനും സമയമെടുക്കും,' ഇടാപാടിനെക്കുറിച്ച് അറിവുള്ള വ്യക്തികള്‍ പറയുന്നു.

ചൈനീസ് ടെക് ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരിക്കുന്നതിനാല്‍, ബൈറ്റ്ഡാന്‍സിന്റെ ഹെലോയുമായി നേരിട്ട് മത്സരിക്കുന്ന ഷെയര്‍ചാറ്റിനായി വലിയ നിക്ഷേപക ട്രാക്ഷനാണ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ, ധനസമാഹരണത്തിനായി മൈക്രോസോഫ്റ്റുമായും കമ്പനി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഏകദേശം 100 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നതിനായി ഇരു കമ്പനികളും ചര്‍ച്ചകള്‍ നടത്തിവരികയാണ്.

ഷെയര്‍ചാറ്റ് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്ന തുകയുടെ മൂന്നിലൊന്ന് വരുമിത്. വളരെയധികം ഇന്‍ബൗണ്ട് താല്‍പ്പര്യങ്ങള്‍ കമ്പനിയ്ക്കുണ്ടെന്നും ഇതുസംബന്ധിച്ച് ആഗോള നിക്ഷേപകരുള്‍പ്പടെയുള്ളവരുമായി ചര്‍ച്ചകള്‍ നടത്തുകാണെന്നും ഷെയര്‍ചാറ്റ് ചീഫ് എക്സിക്യൂട്ടിവ് അങ്കുഷ് സച്ച്ദേവ് വ്യക്തമാക്കി. 'ചൈനീസ് ആപ്പുകള്‍ക്കുള്ള നിരോധനത്തിന് ശേഷം കാര്യങ്ങള്‍ എങ്ങനെ മാറിയെന്ന് കണക്കിലെടുക്കുമ്പോള്‍, ചെലവഴിച്ച സമയം, വരുമാന സംബന്ധിയായ കാര്യങ്ങള്‍, ദൈനംദിന സജീവ ഉപയോക്താക്കുളുടെ കാര്യങ്ങള്‍ എന്നിവയിലെല്ലാം ഷെയര്‍ചാറ്റ് മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ടുപോവുന്നു.

മൂല്യനിര്‍ണയത്തിന്റെ കാര്യത്തിലും മുമ്പത്തെക്കാളും മികച്ചതാണ് കമ്പനി, കാരണം ധാരാളം ഇന്‍ബൗണ്ട് താല്‍പ്പര്യങ്ങളാണ് കമ്പനിയ്ക്കുള്ളത്,' സച്ച്ദേവ് കൂട്ടിച്ചേര്‍ത്തു. ആപ്ലിക്കേഷന് പ്രതിമാസം ഒരു ബില്യണ്‍ വാട്സാപ്പ് ഷെയറുകളുണ്ട്. ഉപയോക്താക്കള്‍ ദിവസവും 25 മിനിറ്റലധികം സമയമാണ് പ്ലാറ്റ്ഫോമില്‍ ചെലവഴിക്കുന്നത്. ഹിന്ദി, മലയാളം, ഗുജറാത്തി, മറാത്തി, പഞ്ചാബി, തെലുങ്ക്, തമിഴ്, ബംഗാളി, ഒഡിയ, കന്നഡ, ആസാമീസ്, ഹരിയാന്‍വി, രാജസ്ഥാനി, ഭോജ്പുരി, ഉറുദു എന്നിവയുള്‍പ്പടെയുള്ള 15 ഇന്ത്യന്‍ ഭാഷകളിലായി 60 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളാണ് (എംഎയു) ആപ്ലിക്കേഷനിലുള്ളത്.

Author

Related Articles