News

അന്തിമ കോവിഡ് ഉത്തേജക പാക്കേജ് ഒക്ടോബറിനുള്ളില്‍ പ്രഖ്യാപിക്കും: ആര്‍ബിഐ ഡയറക്ടര്‍

ന്യൂഡല്‍ഹി: കോവിഡാനന്തര കാലഘട്ടത്തിലെ അന്തിമ ഉത്തേജക പാക്കേജ് സെപ്റ്റംബര്‍ അല്ലെങ്കില്‍ ഒക്ടോബറില്‍ കേന്ദ്രം പ്രഖ്യാപിക്കുമെന്ന് റിസര്‍വ് ബാങ്ക് ഡയറക്ടര്‍ എസ് ഗുരുമൂര്‍ത്തി. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിയിലധികം രൂപയുടെ പാക്കേജ് ഇടക്കാല നടപടിയായി വിശേഷിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച വെബിനറില്‍ സംസാരിക്കുകയായിരുന്നു ഗുരുമൂര്‍ത്തി.

''കോവിഡിന് ശേഷമുള്ള കാലഘട്ടത്തിലെ അന്തിമ ഉത്തേജക പാക്കേജ് സെപ്റ്റംബര്‍ അല്ലെങ്കില്‍ ഒക്ടോബറില്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു,'' എസ് ഗുരുമൂര്‍ത്തി പറഞ്ഞു. സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുന്ന പണം ഉപയോഗിച്ചാണ് ഇന്ത്യ പാക്കേജുമായി മുന്നോട്ട് വന്നത്. കമ്മി ധനസമ്പാദനത്തിലൂടെ പണം അച്ചടിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും യുഎസില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യ അത് ചെയ്യാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ധനക്കമ്മി സംബന്ധിച്ച് സെന്‍ട്രല്‍ ബാങ്ക് ഇതുവരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്ന് ഗുരുമൂര്‍ത്തി പറഞ്ഞതായി പ്രമുഖ ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏപ്രില്‍ 1 മുതല്‍ മെയ് 15 വരെയായി ജന്‍ ധന്‍ ബാങ്ക് അക്കൗണ്ടുകളില്‍ സര്‍ക്കാര്‍ 16,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഈ നിക്ഷേപങ്ങളില്‍ നിന്ന് വളരെ കുറച്ച് പണം മാത്രമേ പിന്‍വലിച്ചിട്ടുള്ളൂ എന്നത് ആശ്ചര്യകരമാണ്. ദുരിതത്തിന്റെ തോത് അത്രത്തോളം ഇല്ലെന്ന് ഇത് കാണിക്കുന്നു, ''ഗുരുമൂര്‍ത്തി പറഞ്ഞു. കോവിഡിനു ശേഷമുള്ള കാലഘട്ടത്തില്‍ ലോകം ''ബഹുരാഷ്ട്രവാദത്തില്‍ നിന്ന് ഉഭയകക്ഷിയിലേക്ക്'' മാറുമെന്നും, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനം വേഗത്തിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Author

Related Articles