News

2025ഓടെ ഇന്ത്യയില്‍ നിന്നുള്ള മത്സ്യ കയറ്റുമതി 1 ലക്ഷം കോടി രൂപയിലെത്തിക്കാന്‍ സര്‍ക്കാര്‍ പദ്ധതി

കൊച്ചി: 2025 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയില്‍ നിന്നുള്ള മത്സ്യ കയറ്റുമതി ഒരുലക്ഷം കോടി രൂപയിലെത്തിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി മത്സ്യബന്ധന മേഖലയിലെ അടിഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നു കേന്ദ്ര മത്സ്യബന്ധനവകുപ്പ് മന്ത്രി പരശോത്തം രൂപാല വ്യക്തമാക്കി. പ്രധാന്‍മന്ത്രി മത്സ്യ സംപട യോജനയ്ക്കു കീഴില്‍ തുറമുഖങ്ങള്‍ നവീകരിക്കും. പദ്ധതിക്കു കീഴില്‍ അഞ്ചുവര്‍ഷം കൊണ്ട് 20,050 കോടി രൂപ ചെലവിടും.

മത്സ്യത്തൊഴിലാളികളുടെ ഏറെ കാലത്തെ ആവശ്യങ്ങളാണ് ഇതോടെ നടപ്പാകുക. മത്സ്യങ്ങള്‍ക്ക് വില ഉറപ്പാക്കാനും ഇടനിലക്കാര്‍ വഴിയുള്ള തട്ടിപ്പുകള്‍ കുറയാനും പദ്ധതി സഹായിക്കും. മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും ഉന്നമനവുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യന്‍ മത്സ്യസമ്പത്തില്‍നിന്ന് പരമാവധി വരുമാനം കണ്ടെത്താനും പദ്ധതി ലക്ഷ്യമിടുന്നു. ചെറുകിട മത്സ്യ കര്‍ഷകര്‍ക്കുപോലും നേട്ടം ലഭിക്കുന്നതരത്തിലാണ് പദ്ധതി രൂപവല്‍ക്കരിച്ചിരിക്കുന്നത്. ശുദ്ധജല മത്സ്യകൃഷി, മത്സ്യങ്ങളുടെ വൈവിധ്യവല്‍ക്കരണം, മൂല്യ വര്‍ദ്ധന, രോഗ നിരീക്ഷണം, സര്‍ട്ടിഫിക്കേഷന്‍, അക്രഡിറ്റേഷന്‍, മത്സ്യ ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡിങ്, പരിശീലനം എന്നിവയും സാധ്യമാക്കും.

മത്സ്യ മേഖലയുടെ സാധ്യതകള്‍ സുസ്ഥിരവും ഉത്തരവാദിത്വപരവുമായി പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. പരിസ്ഥിതി സൗഹൃദമായ മത്സ്യ ബന്ധനരീതികള്‍ പ്രോല്‍സാഹിപ്പിക്കും. ഫിഷറീസ് മാനേജ്മെന്റ് പ്ലാന്റുകള്‍ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും സംസ്ഥനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രാദേശങ്ങള്‍ക്കും ആവശ്യമായ പിന്തുണ നല്‍കും. മത്സ്യ വിപണനം, ശേഖരണം, സംരക്ഷിക്കല്‍ എന്നിവയ്ക്കു പ്രത്യേക പരിഗണനയുണ്ടാകുമെന്നും രൂപാല പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധനം പ്രോല്‍സാഹിപ്പിക്കാനും പദ്ധതി വഴിവയ്ക്കും. കടലിലേയും തുറമുഖങ്ങളിലേയും ശുചിത്വം ഉറപ്പാക്കുന്നതിനു ബോട്ടുകളിലും മറ്റും ബയോ ടോയ്ലറ്റുകള്‍ സ്ഥാപിക്കാനും പദ്ധിതിയില്‍ സഹായം ലഭിക്കും.

Author

Related Articles