മണ്ണെണ്ണക്ക് ഇനി വിപണി വില; സബ്സിഡി ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: മണ്ണെണ്ണയുടെ സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞു. റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന മണ്ണെണ്ണയ്ക്ക് ഇനി വിപണി വില തന്നെ നല്‍കേണ്ടി വരും. റേഷന്‍ കടകളിലൂടെയാണ് സബ്സിഡി നിരക്കില്‍ മണ്ണെണ്ണ വിറ്റുകൊണ്ടിരുന്നത്. ദ്വൈവാര വില വര്‍ദ്ധനകളിലൂടെ ഇപ്പോള്‍ റേഷന്‍ കടകളിലെ മണ്ണെണ്ണയുടെ വില വിപണി വിലയ്ക്ക് തുല്യമായിരിക്കുകയാണ്. ഇതിനെതിരെ പല കോണുകളില്‍ നിന്നും എതിര്‍പ്പുയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
കേന്ദ്ര ബജറ്റില്‍ മണ്ണെണ്ണ സബ്സിഡിയെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. ഏപ്രിലില്‍ തുടങ്ങുന്ന സാമ്പത്തിക വര്‍ഷത്തില്‍ മണ്ണെണ്ണ സബ്സിഡിയ്ക്ക് തുക വകയിരുത്തിയിട്ടും ഇല്ല. ഇതോടെ പാവപ്പെട്ടവന്റെ ഇന്ധനത്തിന്റെ സബ്സിഡി പൂര്‍ണമായും ഇല്ലാതാകുകയാണ്. മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ മണ്ണെണ്ണ സബ്സിഡിയ്ക്കായി വകയിരുത്തിയിട്ടുള്ളത് ആകെ 2,677.32 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്ഷതത്തില് ഇത് 4,058 കോടി രൂപയായിരുന്നു എന്ന് കൂടി ഓര്‍ക്കണം. ഒരു വര്‍ഷം കൊണ്ട് സബ്സിഡി വിഹിതം പാതിയോളമാക്കി കുറച്ചിരുന്നു.
2016 മുതല്‍ ആണ് സബ്സിഡി മണ്ണെണ്ണയുടെ വിലയില്‍ വര്‍ദ്ധന വരാന്‍ തുടങ്ങിയത്. ദ്വൈവാരാടിസ്ഥാനത്തില്‍ ലിറ്ററിന് 25 പൈസ വച്ച് വര്‍ദ്ധിപ്പിക്കാന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. സബ്സിഡി ഭാരം കുറയ്ക്കുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വിലയില്‍ 100 ശതമാനത്തില്‍ ഏറെയാണ് വര്‍ദ്ധനയുണ്ടായിരിക്കുന്നത്. മുംബൈയില്‍ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 15.02 രൂപയില്‍ നിന്ന് നാല് വര്‍ഷം കൊണ്ട് 36.12 രൂപയായി ഉയര്‍ന്നു.
2020 മെയില്‍ മണ്ണെണ്ണ വിലയില്‍ വലിയ കുറവാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിലെ വിലനിലവാരത്തിനനുസരിച്ചാണ് ഇപ്പോള്‍ മണ്ണെണ്ണ വിലയും നിശ്ചയിക്കുന്നത്. 2020 മെയില്‍ ലിറ്ററിന് 13.96 രൂപയായി കുറഞ്ഞിരുന്നു. എന്നാല്‍ അതിന് ശേഷം ഇരട്ടിയിലധികം വര്‍ദ്ധിച്ച് 30.13 രൂപയായി ലിറ്ററിന് വില. ജനുവരിയിലെ അവസാന വില വര്‍ദ്ധനയില്‍ കൂടിയത് 3.87 രൂപയാണ്. കഴിഞ്ഞ നാല് വര്‍ഷമായി മണ്ണെണ്ണയ്ക്കുണ്ടായ വില വര്‍ദ്ധനയില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ എതിര്‍പ്പൊന്നും ഉണ്ടായിട്ടില്ല. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയ്ക്കെതിരെ പ്രതികരിക്കുന്നവര്‍ മണ്ണെണ്ണ വില വര്‍ദ്ധന കണ്ടില്ലെന്ന് നടിച്ചു എന്നും വിലയിരുത്താം.
മണ്ണെണ്ണയുടെ ഉപഭോഗം കുറഞ്ഞു എന്നതും ഒരു വസ്തുതയാണ്. ആളുകള്‍ കൂടുതലായും പാചകവാതകം ഉപയോഗിക്കാന്‍ തുടങ്ങുകയും വൈദ്യുതി കൂടുതല്‍ ആളുകളിലേക്ക് എത്തുകയും ചെയ്തതോടെ ആണ് ഇത്. പാവപ്പെട്ടവര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന് നല്കിയ നടപടിയും മണ്ണെണ്ണയുടെ ഉപഭോഗം കുറയാന്‍ കാരണമായിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍