News

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ജിഡിപിയുടെ 1.6 ശതമാനം മാത്രം

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ജിഡിപിയുടെ പത്ത് ശതമാനമാണെന്നായിരുന്നു അവകാശവാദം. എന്നാല്‍ തത്കാലം കേന്ദ്രത്തിന് ചെലവാകുന്ന പണം ജിഡിപിയുടെ 1.6 ശതമാനം മാത്രമേ വരൂ എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അഞ്ച് ദിവസങ്ങളിലായി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലൂടെ വിവിധ നയപരിപാടിയകളും നിയമഭേദഗതികളും അടക്കം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച ഗരീബ് കല്യാണ്‍ പദ്ധതിക്കും, തൊഴിലുറപ്പിനുമുള്ള വിഹിതം ഉയര്‍ത്തിയത് മാത്രമാണ് അധികബാധ്യത.

സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ ജിഡിപിയുടെ പത്ത് ശതമാനം ചെലവഴിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 20.97 ലക്ഷം കോടി രൂപയുടെ കണക്കാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിശദീകരിച്ചത്. എന്നാല്‍  ഇതിലധികവും വായ്പയായി നല്‍കാനാണ് നിര്‍ദ്ദേശം. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കടക്കം വായ്പ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നേരിട്ട് പണം നല്‍കുന്നത് ഗരീബ് കല്യാണ്‍ പദ്ധതിയിലേക്ക് മാത്രമായി ഒതുങ്ങി.  3.22 ലക്ഷം കോടി രൂപ മാത്രമേ സര്‍ക്കാരിന് ചെലവഴിക്കേണ്ടി വരുന്നുള്ളൂ. അത് ജിഡിപിയുടെ 1.6 ശതമാനമേ  വരൂ. ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള നിക്ഷേപങ്ങളും ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമല്ല. കൊവിഡിലൂടെ  സമ്പദ് വ്യവസ്ഥയില്‍  12.5 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് കണക്ക്.  ഈ ആഘാതത്തില്‍ നിന്ന് കരകയറാന്‍ പത്ത് ശതമാനം തുക ചെലവിട്ടുള്ള ഉത്തേജക പാക്കേജ് തന്നെ വേണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴാണ് ഒന്നര ശതമാനം നീക്കി വച്ചത്.

Author

Related Articles