News

എജിആര്‍ കുടിശിക: ടാറ്റ ടെലിസര്‍വീസസും ഓഹരികള്‍ കേന്ദ്രത്തിന് കൈമാറും

വൊഡാഫോണ്‍ ഐഡിയയ്ക്ക് പുറമെ ടാറ്റ ടെലിസര്‍വീസസും എജിആര്‍ കുടിശികയുടെ പലിശ ഓഹരികളായി കേന്ദ്രത്തിന് കൈമാറും. ഇതോടെ ടാറ്റ ടെലിസര്‍വീസസിന്റെ 9.5 ശതമാനം ഓഹരികള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിക്കും. എജിആര്‍ കുടിശികയുടെ പലിശയായി 850 കോടി രൂപയാണ് ടാറ്റ കേന്ദ്രത്തിന് നല്‍കാനുള്ളത്. നിലവില്‍ ടാറ്റ ടെലിസര്‍വീസസിന്റെ 95.17 ശതമാനം ഓഹരികളാണ് ടാറ്റ സണ്‍സിനുള്ളത്.

ലിസ്റ്റഡ് കമ്പനിയായ ടാറ്റ ടെലിസര്‍വീസസ് മഹാരാഷ്ട്രയില്‍ 75 ശതമാനം ഓഹരികളും കമ്പനിക്കുണ്ട്. 41.5 രൂപ അടിസ്ഥാനവിലയായി കണക്കാക്കിയാണ് കേന്ദ്രം ഓഹരികള്‍ ഏറ്റെടുക്കുന്നത്. കമ്പനിയുടെ എജിആര്‍ കുടിശ്ശികയായ 16,798 കോടി രൂപയില്‍ 4197 കോടി ടാറ്റ അടച്ചിരുന്നു. ബാക്കി തുക അടയ്ക്കാന്‍ 4 വര്‍ഷത്തെ മൊറട്ടോറിയം കേന്ദ്രം അനുവദിച്ചിരുന്നു. അടുത്തകാലത്ത് നിക്ഷേപകര്‍ക്ക് ഏറ്റവും അധികം നേട്ടം നല്‍കിയ ഓഹരികളില്‍ ഒന്നാണ് ടാറ്റ ടെലിസര്‍വീസസ് മഹാരാഷ്ട്രയുടേത്.

കഴിഞ്ഞ ആറുമാസം കൊണ്ട് 44 രൂപയില്‍ നിന്ന് 291 രൂപയിലേക്ക് ഓഹരി വില ഉയര്‍ന്നിരുന്നു. എജിആര്‍ കുടിശ്ശികയുടെ പലിശ ഇനത്തില്‍ 35.8 ശതമാനം ഓഹരികളാണ് വോഡാഫോണ്‍ ഐഡിയ കേന്ദ്രത്തിന് നല്‍കുന്നത്. പലിശ ഓഹരികളായി നല്‍കില്ലെന്ന് എയര്‍ടെല്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. 2014ല്‍ സ്‌പെക്ട്രം വാങ്ങിയ വകയില്‍ ടെലികോം മന്ത്രാലയത്തിന് കൊടുക്കാനുണ്ടായിരുന്ന 15519 കോടി രൂപ കഴിഞ്ഞ ഡിസംബറില്‍ എയര്‍ടെല്‍ നല്‍കിയിരുന്നു.

Author

Related Articles