News

ജിഎസ്ടി വരുമാനം വീണ്ടും റെക്കോര്‍ഡില്‍; 1.41 ലക്ഷം കോടി രൂപയായി

ന്യൂഡല്‍ഹി: മാര്‍ച്ചിലെ ഉയര്‍ന്ന നികുതി വരുമാനത്തെ മറികടന്ന് ഏപ്രില്‍ മാസത്തില്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 1.41 ലക്ഷം കോടി രൂപയായി. നികുതി വരുമാനത്തില്‍ പുതിയ റെക്കോര്‍ഡാണിത്. മുന്‍ മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏപ്രില്‍ മാസത്തെ ജിഎസ്ടി വരുമാനം 14 ശതമാനം കൂടുതലാണ്.

കഴിഞ്ഞ ഏഴു മാസമായി ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം രാജ്യത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കുന്നുണ്ടെങ്കിലും, റിട്ടേണ്‍ ഫയലിംഗ് ആവശ്യകതകള്‍ പാലിക്കുക മാത്രമല്ല, ജിഎസ്ടി കുടിശ്ശിക യഥാസമയം അടയ്ക്കുകയും ചെയ്തുകൊണ്ട് ഇന്ത്യന്‍ ബിസിനസുകള്‍ ശ്രദ്ധേയമായ ഉന്മേഷം പ്രകടിപ്പിച്ചതായി ഔദ്യോഗിക പ്രസ്താവനയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ഏപ്രിലില്‍, ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉള്‍പ്പെടെ) കഴിഞ്ഞ മാസത്തെ സമാന സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ 21 ശതമാനം കൂടുതലാണ്. മൊത്തം കളക്ഷനുകളില്‍, സിജിഎസ്ടി 27,837 കോടി, എസ്ജിഎസ്ടി 35,621 കോടി, ഐജിഎസ്ടി 68,481 കോടി രൂപ (ചരക്ക് ഇറക്കുമതിയുമായി ബന്ധപ്പെട്ട 29,599 കോടി രൂപ ഉള്‍പ്പെടെ), സെസ് 9,445 കോടി രൂപ (ചരക്ക് ഇറക്കുമതിയുമായി ബന്ധപ്പെട്ട 981 കോടി രൂപ ഉള്‍പ്പെടെ).

Author

Related Articles