News

ഇനി എച്ച്-1 ബി വിസ ഉടമകളുടെ പങ്കാളികള്‍ക്കും ആശ്രിതര്‍ക്കും യുഎസിലേക്ക് മടങ്ങാം

നിലവില്‍ ഇന്ത്യയില്‍ കുടുങ്ങിയ എച്ച്-1 ബി വിസ ഉടമകളുടെ പങ്കാളികള്‍ക്കും ആശ്രിതര്‍ക്കും യുഎസിലേക്ക് മടങ്ങാന്‍ അനുമതി. 2020 ഡിസംബര്‍ 31 വരെ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയ ജൂണ്‍ 24-ലെ ഉത്തരവില്‍ നേരിയ പുരോഗമനം എന്ന നിലയിലാണ് എച്ച്-1 ബി വിസ ഉടമകളുടെ പങ്കാളികള്‍ക്കും ആശ്രിതര്‍ക്കും യുഎസിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയത് വിലയിരുത്തപ്പെടുന്നത്.

പുതിയ കുടിയേറ്റക്കാര്‍ക്ക് 'ഗ്രീന്‍ കാര്‍ഡുകള്‍' നല്‍കുന്നത് മരവിപ്പിക്കുകയും എച്ച് -1 ബി, എച്ച് -4 ഉള്‍പ്പെടെയുള്ള തൊഴില്‍ വിസയില്‍ എത്തുന്നവരുടെ ജീവിത പങ്കാളികള്‍ക്ക് നല്‍കുന്നത് അടക്കം വിദേശികള്‍ക്കുള്ള തൊഴില്‍ വിസ ഈ വര്‍ഷം അവസാനം വരെ നിര്‍ത്തിവെക്കാനുള്ള എക്സിക്യൂട്ടിവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചത്.

കുടിയേറ്റം തടയുന്നതിനും രാജ്യത്തെ പ്രാദേശിക തൊഴിലിനെ സഹായിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് എച്ച്-1 ബി, എല്‍-1, മറ്റ് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍ എന്നിവയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് സര്‍ക്കാന്‍ തീരുമാനിച്ചത്. വിദേശ തൊഴിലാളികളില്‍ ഒരു വിഭാഗത്തിന് അമേരിക്കയില്‍ താല്‍ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തുന്നതായിരുന്നു ഉത്തരവ്. ഇത് പ്രകാരം ഈ വര്‍ഷം അവസാനം വരെയാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. ഉത്തരവിന്റെ കാലയളവില്‍ ശരിയായ നോണ്‍- ഇമ്മിഗ്രന്റ് വിസ കൈവശമില്ലാത്തവര്‍ക്കാണ് ഇതിലെ വ്യവസ്ഥകള്‍ ബാധകമാകുന്നത്.

വിദേശ തൊഴിലാളികള്‍ക്കു മൊത്തത്തില്‍ വലിയ തിരിച്ചടിയായ വിസ നിരോധന പ്രഖ്യാപനത്തിനെതിരെ യുഎസില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നവംബറിലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പുള്ള ട്രംപിന്റെ നിര്‍ണായക രാഷ്ട്രീയ നീക്കം കൂടിയാണിത്. നിരവധി ബിസിനസ് സംഘടനകളും പാര്‍ലമെന്റ് അംഗങ്ങളും മനുഷ്യാവകാശ സംഘടനകളും ഈ നീക്കത്തിനെതിരേ രംഗത്തുവന്നിരുന്നു. എന്നാല്‍ പ്രസിഡന്റ് അതെല്ലാം അവഗണിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടെ 174 ഇന്ത്യന്‍ പൗരന്മാര്‍ എച്ച് -1 ബി വിസ സംബന്ധിച്ച ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ യുഎസില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

Author

Related Articles