News

വന്‍ തൊഴിലവസരങ്ങളുമായി ഇന്‍ഷൂറന്‍സ് കമ്പനികള്‍

കൂടുതല്‍ തൊഴിലവസരങ്ങളുമായി ഇന്‍ഷൂറന്‍സ് കമ്പനികള്‍. മാരക രോഗങ്ങള്‍  അപകടം, അപ്രതീക്ഷിതമായുണ്ടാകുന്ന മറ്റ് ദുരിതങ്ങളും ദുരന്തങ്ങളും, ഇവയെല്ലാം ഇന്‍ഷൂറന്‍സ് കമ്പനികളുടെ ബിസിനസ് മേഖലകളാണ്. കോവിഡ്-19 മഹാമാരി ഉണ്ടാക്കിയ വിപത്തും അതിനെ തുടര്‍ന്ന് മനുഷ്യന്റെ മാനസികാവസ്ഥയിലുണ്ടായ വ്യതിയാനവും ഇന്‍ഷൂറന്‍സ് മേഖലയ്ക്ക് അനുകൂലമായി മാറ്റിയെടുക്കാനാവുമെന്ന ശുഭ പ്രതീക്ഷയിലാണ് ഈ രംഗത്തുള്ള ആഗോള കമ്പനികള്‍. ഇതിന്റെ ചുവടു പിടിച്ച് ഇന്ത്യന്‍ കമ്പനികളും കോവിഡാനന്തര കാലത്ത് വില്‍പന വര്‍ധിപ്പിക്കാനുള്ള നടപടികളെടുത്തു തുടങ്ങി.

കോവിഡ് ജീവിതത്തെ അപ്പാടെ മാറ്റി മറിച്ചുകളഞ്ഞു. ജീവിതവും, ഉറപ്പായി പറഞ്ഞിരുന്ന സ്ഥിരതയുള്ള ജോലിയും ഒന്നും അത്രകണ്ട് 'ഉറപ്പിക്കാനാവില്ല' എന്നയവസ്ഥായാണിപ്പോള്‍. ഒപ്പം എത്ര സുരക്ഷിതമായ അവസ്ഥയിലാണെങ്കിലും ബിസിനസിലും തട്ടുകേടുണ്ടാവാന്‍ ചെറിയ വൈറസ് ബാധ മതി എന്നും വന്നു. ഒരു ശരാശരി മനുഷ്യന്റെ ഈ ആശങ്ക മുതലെടുക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യയിലെ ഇന്‍ഷൂറന്‍സ് മേഖല. ഇതിനായി വന്‍ റിക്രൂട്ട് മെന്റിനൊരുങ്ങുന്നു ഇന്ത്യന്‍ കമ്പനികള്‍ എന്നാണ് റിപ്പോര്‍ട്ട്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തോടെ ഏതാണ്‍ 5000 പേരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുകയാണ് ഇന്ത്യയിലെ ഈ രംഗത്തെ മുന്തിയ അഞ്ച് കമ്പനികള്‍. ലൈഫ് -ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലകളില്‍ വലിയ കുതിച്ച് ചാട്ടമാണ് കോവിഡ് അനന്തരകാലത്ത് ഈ  കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. പി എന്‍ ബി (പഞ്ചാബ് നാഷണല്‍ ബാങ്ക്) മെറ്റ്് ലൈഫ് 1500 പേരെയാണ് പുതുതായി നിയമിക്കുന്നത്. ഇത് 3000 വരെയായേക്കാമെന്നും സൂചനകളുണ്ട്. ടാറ്റ എ ഐ ജി, ടാറ്റ എ ഐ എ എന്നിവ 1500 പേരെ റിക്രൂട്ട് ചെയ്യും. റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് മേയില്‍ 300 പേരെ നിയമിച്ചിരുന്നു. കാനറാ എച്ച് എസ് ബി സി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് ലൈഫ് ഇന്‍ഷൂറന്‍സ് പുതിയ സാധ്യതകള്‍ മുതലാക്കാന്‍ 1000 പേരെ എടുക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പൊതുമേഖലാ സ്ഥാപനമായ  എല്‍ ഐ സിയും അഡൈ്വസര്‍മാരെ വിളിക്കുന്നുണ്ട്. നിലവില്‍ രാജ്യത്തെ 65 ശതമാനം ജനങ്ങളും ആരോഗ്യ ഇന്‍ഷൂറന്‍സ് പരിധിയ്ക്ക്് പുറത്താണ്. കൊറോണ ആശങ്ക വിതച്ച പശ്ചാത്തലത്തില്‍ ഇവരെ കൂടി വലയിലേക്ക്് ഉള്‍പ്പെടുത്താനുള്ള ശ്രമ്ത്തിലാണ് കമ്പനികള്‍.

ലോക്ഡൗണും നിയന്ത്രണങ്ങളുമെല്ലാം അയയുന്നതോടെ മികച്ച അവസരമായിരിക്കും ഈ രംഗത്തെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിലവിലെ സാമ്പ്രദായിക പോളിസികളായ അപകടം, രോഗം, ലൈഫ് ഇന്‍ഷൂറന്‍സ് എന്നിവയോടൊപ്പം വ്യവസായത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന നഷ്ടം,  തൊഴില്‍ നഷ്ടം തുടങ്ങിയ പോലും കവറേജില്‍ ഉള്‍പെടുന്ന തരത്തിലുള്ള പോളിസികള്‍ ഭാവിയില്‍ സജീവമായേക്കാം. ഒപ്പം ലോക്ഡൗണ്‍ കാലഘട്ടത്തിലെ ജീവത ചെലവ് അടക്കമുള്ളവയും പുതിയ കാലത്ത് പോളിസികളുടെ കവറേജിന് പരിഗണിക്കപ്പെട്ടേക്കാം.

Author

Related Articles