News

സാമ്പത്തികഫലം പുറത്തുവിട്ട് ഹിന്ദുസ്താന്‍ യുണിലെവര്‍; 1,927 കോടി രൂപ അറ്റാദായം നേടി

ഇന്ത്യയിലെ പ്രമുഖ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്താന്‍ യുണിലെവര്‍ ലിമിറ്റഡ് ഡിസംബര്‍ പാദത്തിലെ സാമ്പത്തികഫലം ബുധനാഴ്ച്ച പുറത്തുവിട്ടു. ഒക്ടോബര്‍ - നവംബര്‍ ത്രൈമാസപാദം 1,927 കോടി രൂപയാണ് കമ്പനി അറ്റാദായം കുറിച്ചത്; വര്‍ധനവ് 18.87 ശതമാനം. മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലത്ത് 1,616 കോടി രൂപയായിരുന്നു ഹിന്ദുസ്താന്‍ യുണിലെവറിന്റെ അറ്റാദായം.

ഇതേസമയം, നടപ്പു വര്‍ഷം സെപ്തംബര്‍ പാദത്തിലെ കണക്കുകള്‍ വിലയിരുത്തിയാല്‍ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ ലാഭം 4.30 ശതമാനം ഇടിഞ്ഞത് കാണാം. ജൂലായ് - സെപ്തംബര്‍ കാലഘട്ടത്തില്‍ 2,009 കോടി രൂപ അറ്റാദായം കണ്ടെത്താന്‍ ഹിന്ദുസ്താന്‍ യുണിലെവറിന് സാധിച്ചിരുന്നു.

എന്തായാലും ഇത്തവണ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കൂടിയിട്ടുണ്ട്. 11,682 കോടി രൂപ ഈ ഇനത്തില്‍ കമ്പനി കണ്ടെത്തി. വാര്‍ഷാവര്‍ഷമുള്ള ചിത്രത്തില്‍ 20.48 ശതമാനവും പാദാപാദമുള്ള ചിത്രത്തില്‍ 3.6 ശതമാനവും വളര്‍ച്ച ഹിന്ദുസ്താന്‍ യുണിലെവര്‍ കുറിച്ചു. ചരക്ക് നീക്കം സുഗമമായതും വിപണിയിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുള്ള നിക്ഷേപങ്ങളും ബിസിനസ് കാര്യക്ഷമമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചെന്ന് ഹിന്ദുസ്താന്‍ യുണിലെവര്‍ ബുധനാഴ്ച്ച അറിയിച്ചു.

നിലവില്‍ 2,854 കോടി രൂപയാണ് നികുതിക്കും പലിശക്കും മുന്‍പുള്ള സമ്പാദ്യമായി കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. 16.7 ശതമാനം വര്‍ധനവ് ഇവിടെയും കാണാം. മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലത്ത് 2,445 കോടി രൂപയായിരുന്നു ഇത്. ഇന്ത്യയിലെ മറ്റൊരു പ്രമുഖ എഫ്എംസിജി കമ്പനിയായ മാരികോ ലിമിറ്റഡും ഡിസംബര്‍ പാദത്തിലെ സാമ്പത്തികഫലം ബുധനാഴ്ച്ച പുറത്തുവിട്ടിട്ടുണ്ട്. 13.04 ശതമാനം വര്‍ധനവോടെ 312 കോടി രൂപയാണ് മാരികോ ലിമിറ്റഡ് ഡിസംബര്‍ പാദത്തില്‍ അറ്റാദായം കുറിച്ചത്. മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലത്ത് 276 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.

ഇക്കുറി പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 16.33 ശതമാനം വര്‍ധനവോടെ 2,122 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തികവര്‍ഷം ഡിസംബര്‍ പാദത്തില്‍ 1,824 കോടി രൂപയായിരുന്നു പ്രവര്‍ത്തനങ്ങളില്‍ നിന്നും മാരികോ വരുമാനം കണ്ടെത്തിയത്.

ആഭ്യന്തര വിപണി ഉണര്‍ന്നതും രാജ്യാന്തര ഇടപാടുകളില്‍ കറന്‍സി മൂല്യം 8 ശതമാനത്തോളം വളര്‍ന്നതും ഡിംസബര്‍ പാദത്തില്‍ പ്രവര്‍ത്തന വരുമാനം വര്‍ധിക്കാനുള്ള കാരണങ്ങളായി മാരികോ ചൂണ്ടിക്കാട്ടുന്നു. കമ്പനിയുടെ ഇന്ത്യയിലെ ബിസിനസ് പരിശോധിച്ചാല്‍ നിരയില്‍ 95 ശതമാനം ഉത്പന്നങ്ങളുടെയും ഡിമാന്‍ഡ് കൂടിയതായി കാണാം.

കടകള്‍ വഴിയുള്ള പരമ്പരാഗത വ്യാപാര മാര്‍ഗ്ഗം മാരികോയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. പോയപാദത്തില്‍ വിതരണക്കാരുടെ പക്കലുള്ള സ്റ്റോക്ക് പരമാവധി പരിമിതപ്പെടുത്തിയാണ് മാരികോ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതും. ഇ-കൊമേഴ്സ് വഴിയുള്ള വില്‍പ്പനയിലും മാരികോ കാര്യമായ പുരോഗതി കൈവരിച്ചു.

Author

Related Articles