News

ജോ ബൈഡന്‍ ജയം ഇന്ത്യന്‍ വിപണിക്ക് നല്ല വാര്‍ത്തയെന്ന് വിദഗ്ധര്‍; ഇന്ത്യയെ സ്വാധീനിക്കുന്നതെങ്ങനെ?

ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷം ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും ആഭ്യന്തര സാമ്പത്തിക വിപണികള്‍ക്കും നല്ല വാര്‍ത്ത നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

77 കാരനായ ബൈഡന്‍ അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റാണ്. ഇന്ത്യന്‍, ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസ് (56) അമേരിക്കയിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബൈഡന്‍ വിജയിച്ചാല്‍ ട്രംപ് കാലഘട്ടത്തിലേതു പോലെ സംരക്ഷണവാദം ഉണ്ടാകില്ലെന്നാണ് പല നീരീക്ഷകരുടെയും കണക്കുകൂട്ടല്‍. അതിനാല്‍ ഇത് ഇന്ത്യയ്ക്ക് നല്ലതാണ്.

കുറച്ചുപേര്‍ ശക്തമായ യുഎസ്-ഇന്ത്യ ബന്ധങ്ങളെക്കുറിച്ച് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ബൈഡെന് വെള്ളക്കാരല്ലാത്തവരില്‍ നിന്നും പരമാവധി വോട്ടുകള്‍ ലഭിച്ചിരുന്നു. ആഗോള തലത്തില്‍ അദ്ദേഹം ഇന്ത്യയെ മികച്ച പങ്കാളിയാക്കുമെന്നാണ് ചിലരുടെ പ്രതീക്ഷ. ബരാക് ഒബാമ ഭരണത്തില്‍ വൈസ് പ്രസിഡന്റായിരുന്ന ബൈഡന്‍ ഇന്ത്യയുമായി കൂടുതല്‍ ശക്തമായ ബന്ധം വേണമെന്ന് നേരത്തെ തന്നെ വാദിച്ചിരുന്നു.

ഇന്ത്യയുള്‍പ്പെടെ എല്ലാ പ്രധാന വ്യാപാര പങ്കാളികളുമായും മികച്ച ബന്ധം സൂക്ഷിക്കാന്‍ സാധ്യതയുണ്ട്. സ്തംഭിച്ച വ്യാപാര ചര്‍ച്ചകളില്‍ അര്‍ത്ഥവത്തായ പുരോഗതിയ്ക്കും സാധ്യതയുണ്ട്. അദ്ദേഹം ലിബറല്‍ ഇമിഗ്രേഷന്‍ നയങ്ങള്‍ക്ക് അനുകൂലമാണെന്നാണ് വിവരം. അതിനാല്‍, നിലവിലെ നിയന്ത്രിത വിസ പോളിസികളും ഐടി മേഖലയിലെ ആശങ്കകളും ഒഴിവാകാന്‍ സാധ്യതയുണ്ട്. കോര്‍പ്പറേറ്റ് നികുതി, സമ്പന്ന വ്യക്തികള്‍ക്കുള്ള നികുതി, കര്‍ശനമായ പാരിസ്ഥിതിക നിയന്ത്രണങ്ങള്‍, ബാങ്കുകള്‍, ഊര്‍ജ്ജം, ഖനനം, ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ എന്നീ വ്യവസായ മേഖലകളിലെ നിയന്ത്രണ മേല്‍നോട്ടം തുടങ്ങിയവയ്ക്ക് ഇനി അമേരിക്ക സാക്ഷ്യം വഹിച്ചേക്കാം.

അതേസമയം ജോ ബൈഡന്‍ അധികാരത്തിലെത്തുന്നതില്‍ ചില ഒപെക് രാജ്യങ്ങള്‍ക്ക് ആശങ്കയെന്ന് റിപ്പോര്‍ട്ട്. ട്രംപിന്റെ കാലത്ത് എണ്ണ ഉത്പാദനം പുതിയ റെക്കോഡില്‍ എത്തിയിരുന്നു. എന്നാല്‍ ഇറാനും വെനിസ്വേലയുമടക്കമുള്ള രാജ്യങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ ഉപരോധം ബൈഡന്‍ നീക്കിയാല്‍, അത് എണ്ണ ഉത്പാദനം വന്‍തോതില്‍ കൂട്ടുമെന്നും വിലയിടിവിന് കാരണമാകും എന്നുമാണ് ആശങ്ക. ഒപെക് പ്ലസ് ഗ്രൂപ്പില്‍ നിന്ന് റഷ്യ പുറത്തുപോകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

News Desk
Author

Related Articles