News

ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ലക്ഷ്യം; ഇന്ത്യ-ഓസ്ട്രിയ ബിസിനസ് അവസരങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയ്ക്കും ഓസ്ട്രിയയ്ക്കും വലിയ ബിസിനസ് അവസരങ്ങള്‍ ഉണ്ടെന്ന് ഓസ്ട്രിയിലെ യൂറോപ്യന്‍, അന്താരാഷ്ട്ര കാര്യ മന്ത്രി അലക്സാണ്ടര്‍ ഷാലെന്‍ബെര്‍ഗ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഒരു ബില്യണ്‍ ഡോളര്‍ കവിഞ്ഞെന്നും നമുക്ക് എത്രത്തോളം  സാധ്യതകളാണുള്ളതെന്ന് ഇത് കാണിക്കുന്നുവെന്നും വ്യവസായ ബോഡി സിഐഐ സംഘടിപ്പിച്ച ഓസ്ട്രിയ-ഇന്ത്യ ബിസിനസ് ഫോറത്തില്‍ അദ്ദേഹം പറഞ്ഞു.

തങ്ങള്‍ ദീര്‍ഘകാല പങ്കാളിത്തം തേടുന്ന വിശ്വസ്തരായ പങ്കാളികളാണ്. ഓസ്ട്രിയന്‍ സംരംഭങ്ങളുമായി ഇടപെടുമ്പോള്‍, രാഷ്ട്രീയ ചരടുകളൊന്നും ഘടിപ്പിച്ചിട്ടില്ലെന്ന് തനിക്ക്  വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. പുനരുപയോഗ ഊര്‍ജം, ശുദ്ധജലം,  ജലവൈദ്യുത നിലയം, അടിസ്ഥാന സൗകര്യങ്ങള്‍, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളുടെയും ബിസിനസുകള്‍ക്ക് കൂടുതല്‍ സഹകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഓസ്ട്രിയന്‍ ചെറുകിട ഇടത്തരം ബിസിനസുകള്‍ വിപുലീകരിക്കാന്‍ പുതിയ വിപണികള്‍ തേടുകയാണ്. മാത്രമല്ല യുക്രെയ്നിലും റഷ്യയിലും തങ്ങള്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും ഓസ്ട്രിയന്‍ ബിസിനസുകള്‍ പുതിയ സാധ്യതകളും വിപണികളും തേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ വിപണികള്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നായിരിക്കാമെന്നും എന്നാല്‍ ഈ  ചര്‍ച്ചകളില്‍ നിന്നും ചില വാതിലുകള്‍ തുറക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തെക്കുറിച്ച് സംസാരിക്കവെ, നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര സംവിധാനത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യൂറോപ്പില്‍ ഒരു യുദ്ധമുണ്ടാകുമ്പോള്‍, അത് മറ്റ് ഭൂഖണ്ഡങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്ന പ്രവണതയുണ്ടെന്നും അതിനാല്‍, യുക്രെയ്നിലെ സംഭവങ്ങളില്‍ ആര്‍ക്കും നിസ്സംഗത പുലര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Author

Related Articles