News

ആപ്പിളും ഹ്യുണ്ടായി ഗ്രൂപ്പും തമ്മില്‍ കൈക്കോര്‍ക്കുന്നില്ല; വാര്‍ത്ത പുറത്തു വന്നതോടെ ഇരുസ്ഥാപനങ്ങളുടേയും ഓഹരി വില ഇടിഞ്ഞു

ടെക്ക് ഭീമന്മാരായ ആപ്പിളും ദക്ഷിണകൊറിയന്‍ വാഹന ഭീമന്‍ ഹ്യുണ്ടായി ഗ്രൂപ്പും തമ്മില്‍ കൈക്കോര്‍ക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഡ്രൈവറില്ലാതെ ഓടുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിനായാണ് ഇരുകമ്പനികളും തമ്മില്‍ സഹകരിക്കുന്നതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഹ്യൂണ്ടായിയുടേയോ സഹസ്ഥാപനമായ കിയ കോര്‍പ്പിന്റെയോ അമേരിക്കയിലെ ഫാക്ടറികളില്‍ വെച്ച് 2027-ഓടെ സെല്‍ഫ് ഡ്രൈവിങ് കാറുകളും ബാറ്ററികളും വികസിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളിക്കളഞ്ഞിരിക്കുകയാണ് ഹ്യുണ്ടായിയും സഹോദര സ്ഥാപനമായ കിയയും. ഈ റിപ്പോര്‍ട്ടുകള്‍ തള്ളി ഇരു കമ്പനികളും രംഗത്തെത്തിയതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം പുതിയ വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഇരുസ്ഥാപനങ്ങളുടേയും ഓഹരി വില ഇടിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹ്യുണ്ടായിയുടെയും കിയയുടെയും ഓഹരി വിലകളില്‍ യഥാക്രമം 6.8 ശതമാനവും 15 ശതമാനവും ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ സഹകരണ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇരുകമ്പനികളുടേയും ഓഹരികളില്‍ വന്‍വര്‍ധനവ് ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളിലൊന്നും ആപ്പിള്‍ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Author

Related Articles