News

ഐഡിബിഐ ബാങ്ക് എംഡിയും സിഇഒയുമായി രാകേഷ് ശര്‍മ്മയെ വീണ്ടും നിയമിക്കുന്നു

ഐഡിബിഐ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി രാകേഷ് ശര്‍മ്മയെ വീണ്ടും നിയമിക്കുന്നതിന് ബോര്‍ഡ് അംഗീകാരം. മാര്‍ച്ച് 19 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൂന്ന് വര്‍ഷത്തേക്കാണ് നിയമനമെന്ന് ഐഡിബിഐ ബാങ്ക് വ്യാഴാഴ്ച സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു.

വിവിധ ബാങ്കുകളില്‍ 40 വര്‍ഷത്തിലേറെയായി സേവനമനുഷ്ഠിച്ചിട്ടുള്ള രാകേഷ് ശര്‍മ്മ ഒരു പരിചയസമ്പന്നനായ ബാങ്കറാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്ബിഐ) ബാങ്കിംഗ് ജീവിതം ആരംഭിച്ച അദ്ദേഹം എസ്ബിഐയുടെ പ്രത്യേക ശാഖകളിലും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളിലും ക്രെഡിറ്റ് അസൈന്‍മെന്റുകള്‍ ഉള്‍പ്പെടെ എസ്ബിഐയില്‍ വിവിധ ചുമതലകള്‍ വഹിച്ചു.

എസ്ബിഐയുടെ ടോക്കിയോ ബ്രാഞ്ചില്‍ 4 വര്‍ഷം, എസ്ബിഐയുടെ കോര്‍പ്പറേറ്റ് സെന്ററിലെ ഇന്റര്‍നാഷണല്‍ ബാങ്കിംഗ് ഗ്രൂപ്പിലെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍, ഡല്‍ഹി സര്‍ക്കിളിലെ എച്ച്ആര്‍ മേധാവി, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, വെസ്റ്റേണ്‍ യുപി സംസ്ഥാനങ്ങളിലെ റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍, മിഡ് കോര്‍പ്പറേറ്റ് ഗ്രൂപ്പിന്റെ തലവന്‍, അവിഭക്ത ആന്ധ്രാപ്രദേശ്, തുടര്‍ന്ന് ബീഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന പട്ന സര്‍ക്കിളിന്റെ സിജിഎം, എന്നിങ്ങനെ നിരവധി മേഖലയില്‍ സേവനമനുഷ്ടിച്ചതായി ഐഡിബിഐ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

രാകേഷ് ശര്‍മ്മ എസ്ബിഐയിലെ ചീഫ് ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡിലേക്ക് എംഡിയും സിഇഒയും ആയി മാറുകയും 2014 മാര്‍ച്ച് മുതല്‍ 2015 സെപ്റ്റംബര്‍ വരെ സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. പിന്നീട് 2015 സെപ്റ്റംബറില്‍ കാനറ ബാങ്കില്‍ എംഡിയും സിഇഒയുമായി ചേര്‍ന്ന രാകേഷ് ശര്‍മ്മ 2018 ജൂലൈയില്‍ കാനറ ബാങ്കില്‍ നിന്ന് എംഡിയും സിഇഒയുമായി വിരമിച്ചു. കാനറ ബാങ്കില്‍ ആയിരിക്കുമ്പോള്‍ കാനറ ബാങ്കിന്റെ ഗ്രൂപ്പ് കമ്പനികളില്‍ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചു.

Author

Related Articles