News

അടിതെറ്റി ചൈന; ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണ കേന്ദ്രങ്ങളില്‍ ആദായ നികുതി റെയ്ഡ്

ന്യൂഡല്‍ഹി: ചൈനീസ്, തായ്‌വാന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളുടെ രാജ്യത്തുടനീളമുള്ള നിര്‍മാണ കേന്ദ്രങ്ങളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. ഷവോമി, ഒപ്പോ, വണ്‍പ്ലസ്, ഡിക്സോണ്‍, ഫോക്സ്‌കോണ്‍ തുടങ്ങിയ കമ്പനികളുടെ ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളുരു, കൊല്‍ക്കത്ത, ഗുവാഹട്ടി ഉള്‍പ്പടെയുള്ള ഓഫീസുകളിലും നിര്‍മാണ കേന്ദ്രങ്ങിളുമാണ് പരിശോധന.

25ലധികം സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്. ഒളിച്ചുവെച്ച നിരവധി ഡിജിറ്റല്‍ രേഖകള്‍ പിടിച്ചെടുത്തയാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം ചില ഫിന്‍ടെക് കമ്പനികളുടെ ഓഫീസുകളിലും റെയ്ഡ് നടത്തിയതായി സൂചനകളുണ്ട്. റെഡ്മി, ഒപ്പോ, ഫോക്സ്‌കോണ്‍ എന്നിവയുടെ തമിഴ്നാട്ടിലെ ശ്രീപെരുമ്പതൂരിനടുത്തുള്ള നിര്‍മാണയൂണിറ്റുകളിലായിരുന്നു ആദ്യം റെയ്ഡ് നടത്തിയത്. തുടര്‍ന്ന് മറ്റ് സ്ഥലങ്ങളിലേയ്ക്കും പരിശോധന വ്യാപിപ്പിക്കുകയായിരുന്നു.

നികുതിവെട്ടിപ്പ്, വരുമാനം വെളിപ്പെടുത്താതിരിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്. ആദായ നികുതി വകുപ്പിന്റെ സംസ്ഥാനത്തെ ഓഫീസുകള്‍ അറിയാതെയാണ് പരിശോധന സംഘടിപ്പിച്ചത്. ഷവോമി, ഒപ്പോ തുടങ്ങിയ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യംചെയ്തുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, പരിശോധനയോട് സഹകരിക്കുമെന്നും രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഷവോമി, ഒപ്പോ അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ രാജ്യത്ത് ചൈനീസ് സ്മാര്‍ട്ട്ഫോണുകള്‍ക്കാണ് വിപണി വിഹിതത്തില്‍ ആധിപത്യം. ഷവോമിക്ക് 23ശതമാനവും വിവോയ്ക്കും റിയല്‍മിക്കും 15ശതമാനവും ഒപ്പോയ്ക്ക് 10ശതമാനവും വിപണി വിഹിതമുണ്ട്.

Author

Related Articles