News

നടന്‍ വിജയ്‌യുടെ വീട്ടില്‍ വീണ്ടും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; അന്‍പുച്ചെഴിയനുമായുള്ള ബന്ധത്തിന്റെ വേരന്വേഷിച്ച് ഉദ്യോഗസ്ഥര്‍

ചെന്നൈ: നടന്‍ വിജയ്‌യുടെ ചെന്നൈയിലെ വസതിയില്‍ വീണ്ടും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ചെന്നൈ പനയൂരിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഫൈനാന്‍ഷ്യര്‍ അന്‍പുച്ചെഴിയനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 5-ന് വിജയ്യുടെ വസതിയില്‍ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വിജയ്‌യുടെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത 'ബിഗില്‍' എന്ന സിനിമയുടെ നിര്‍മാതാക്കളായ എജിഎസ് സിനിമാസിന്റെ ഉടമകള്‍ക്ക്, സിനിമകള്‍ക്ക് പണം നല്‍കുന്ന അന്‍പുച്ചെഴിയനുമായുള്ള ബന്ധത്തിന്റെ പേരിലായിരുന്നു നേരത്തേ റെയ്ഡ് നടന്നത്. 

നേരത്തെ, വിജയ് ചിത്രം 'ബിഗിലി'ന്റെ  നിര്‍മാതാക്കളായ എജിഎസ് എന്റര്‍ടെയിന്‍മെന്റില്‍ നിന്നു 77 കോടി രൂപ പിടിച്ചെടുത്തിരുന്നു. ചെന്നൈ, മധുര എന്നിവിടങ്ങളിലാണു പരിശോധന നടത്തിയത്. സിനിമകള്‍ക്ക് ധനസഹായം നല്‍കുന്ന അന്‍പുചെഴിയനില്‍ നിന്നും 65 കോടി രൂപയും പിടിച്ചെടുത്തിരുന്നു. ചെന്നൈയില്‍ നിന്നും 50 കോടിയും മധുരയില്‍ നിന്നു 15 കോടിയുമാണു കണക്കില്‍പ്പെടാത്ത പണമായി ലഭിച്ചത്. തുടര്‍ന്ന് വിജയ്‌യെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നതുമാണ്. എന്നാലിപ്പോള്‍ വീണ്ടും വിജയ് ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിന് വിധേയനായിരിക്കുകയാണ്. വിജയ്‌യുടെ ഏറ്റവും പുതിയ സിനിമയായ 'മാസ്റ്റേഴ്‌സി'ന്റെ നിര്‍മാതാവ് ലളിത് കുമാറിന്റെ വീട്ടിലും കഴിഞ്ഞ ദിവസം ആദായനികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പരിശോധന. സിനിമയുമായി ബന്ധപ്പെട്ട് വിജയ്‌യുടെ വസതിയ്ക്ക് തൊട്ടടുത്തുള്ള ഓഫീസിലെ രേഖകള്‍ പരിശോധിക്കുകയാണ് ആദായനികുതിവകുപ്പ് ഇപ്പോള്‍.

Author

Related Articles