News

ക്രൂഡ് പാമോയില്‍ ഇറക്കുമതി തീരുവ 7.5ല്‍ നിന്ന് 5 ശതമാനമായി വെട്ടിച്ചുരുക്കി ഇന്ത്യ

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ ക്രൂഡ് പാമോയില്‍ (സിപിഒ) ഇറക്കുമതി തീരുവ 7.5 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചു. ചരക്കുകളുടെ പ്രാദേശിക വില നിയന്ത്രിക്കാനും ആഭ്യന്തര ശുദ്ധീകരണ തൊഴിലാളികളെയും ഉപഭോക്താക്കളെയും സഹായിക്കാനുമുള്ള സര്‍ക്കാരിന്റെ നീക്കമാണിത്.

അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്റ് സെസ് (എഐഡിസി) എന്നറിയപ്പെടുന്ന നികുതിയിലെ കുറവ്, സിപിഒയും ശുദ്ധീകരിച്ച പാമോയില്‍ ഇറക്കുമതി തീരുവയും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കും. ഇത് ഇന്ത്യന്‍ റിഫൈനറുകള്‍ക്ക് സിപിഒ ഇറക്കുമതി ചെയ്യുന്നത് വിലകുറഞ്ഞതാക്കുമെന്ന് വ്യവസായ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഞായറാഴ്ച മുതലാണ് നികുതി ഇളവ് നിലവില്‍ വന്നത്.

എഐഡിസി കുറച്ചതിന് ശേഷം, സിപിഒയും ശുദ്ധീകരിച്ച പാം ഓയിലും തമ്മിലുള്ള ഇറക്കുമതി നികുതി വ്യത്യാസം 8.25 ശതമാനമായി ഉയരുമെന്ന് മുംബൈ ആസ്ഥാനമായുള്ള സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (എസ്ഇഎ) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബിവി മേത്ത പറഞ്ഞു.

ഒരു പ്രത്യേക വിജ്ഞാപനത്തില്‍, ഭക്ഷ്യ എണ്ണകളുടെ പ്രത്യേക അടിസ്ഥാന കസ്റ്റംസ് തീരുവയിലെ ഇളവ് സെപ്തംബര്‍ 30 വരെ നീട്ടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നികുതി ഇളവ് മാര്‍ച്ച് 31 ന് അവസാനിക്കേണ്ടതായിരുന്നു. ഇന്ത്യ അതിന്റെ ഭക്ഷ്യ എണ്ണ ആവശ്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രാദേശിക എണ്ണ വിലയില്‍ വര്‍ദ്ധനവ് തടയാന്‍ പാടുപെടുകയാണ്.

രാജ്യം പ്രധാനമായും മുന്‍നിര ഉല്‍പ്പാദകരായ ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് പാമോയില്‍ ഇറക്കുമതി ചെയ്യുന്നത്. സോയ, സൂര്യകാന്തി തുടങ്ങിയ എണ്ണകള്‍ അര്‍ജന്റീന, ബ്രസീല്‍, ഉക്രെയ്ന്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് വരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഇന്ത്യയുടെ മൊത്തം പാം ഓയില്‍ ഇറക്കുമതിയുടെ പകുതിയോളം ശുദ്ധീകരിച്ച പാമോയില്‍ ഇറക്കുമതി ചെയ്തതായി വെജിറ്റബിള്‍ ഓയില്‍ ബ്രോക്കറേജും കണ്‍സള്‍ട്ടന്‍സി സ്ഥാപനവുമായ സണ്‍വിന്‍ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സന്ദീപ് ബജോറിയ പറഞ്ഞു. നികുതി ഘടനയിലെ പരിഷ്‌കരണത്തോടെ ശുദ്ധീകരിച്ച പാമോയിലിന്റെ വിഹിതം 20 ശതമാനമായി കുറയുമെന്ന് ബജോറിയ പറഞ്ഞു.

Author

Related Articles