News

അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള യാത്രാ വിലക്ക് നവംബര്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കുള്ള അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് നവംബര്‍ 30 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ ഏവിയേഷന്റേതാണ് തീരുമാനം. എന്നാല്‍ കാര്‍ഗോ വിമാനങ്ങള്‍ക്കും പ്രത്യേക അനുമതിയോടെയുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും വിലക്കില്ല. ഒക്ടോബര്‍ 31 വരെയായിരുന്നു വിലക്ക്. ഇതാണിപ്പോള്‍ നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചത്. 2020 മാര്‍ച്ച് 23 ലാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് അന്താരാഷ്ട്ര സര്‍വീസുകള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയത്. എന്നാല്‍ പിന്നീടിതിന് ഇളവ് നല്‍കിയിരുന്നു.

അതേസമയം ഇന്ത്യ 25 ഓളം രാജ്യങ്ങളുമായി അന്താരാഷ്ട്ര തലത്തില്‍ വിമാന സര്‍വീസ് നടത്താനുള്ള ബബ്ള്‍ പാക്ടില്‍ എത്തിയിട്ടുണ്ട്. യുകെയും യുഎസും അടക്കമുള്ള രാജ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം രാജ്യങ്ങളിലേക്ക് വിമാന കമ്പനികള്‍ക്ക് അനുമതിയോടെ സര്‍വീസ് നടത്താനും അനുവാദമുണ്ട്.

കൊവിഡ് വ്യാപനം ഇപ്പോഴും ഭീതിയുണര്‍ത്തുകയാണെന്നത് സമസ്ത മേഖലയ്ക്കും തിരിച്ചടിയാണ്. മഹാമാരിയുടെ തുടക്കം മുതല്‍ വിമാന കമ്പനികള്‍ വലിയ നഷ്ടമാണ് നേരിടുന്നത്. എന്നാല്‍ എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്കില്‍ ഇളവ് വരുത്താതെ പ്രതിസന്ധിക്ക് അയവുണ്ടാകില്ല.

Author

Related Articles