News

'ഇന്ത്യ നേരിടുന്നത് നിശ്ശബ്ദ സാമ്പത്തിക പ്രതിസന്ധി'; നികുതി വരുമാനത്തില്‍ ഇടിവുണ്ടെന്നും സാമ്പത്തിക വര്‍ഷത്തെ പ്രശ്‌നം പരിഹരിക്കാന്‍ ബജറ്റിന് സാധിക്കില്ലെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയംഗം രതിന്‍ റോയ്

ഡല്‍ഹി: കേന്ദ്ര ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് ആഴ്ച്ചകള്‍ക്കിപ്പുറം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയംഗത്തിന്റെ വാക്കുകള്‍ സാമ്പത്തിക രംഗത്തിന് തന്നെ അല്‍പം ആശങ്കയുയര്‍ത്തുകയാണ്. രാജ്യത്ത് നികുതി വരുമാനമെന്നത് കുറഞ്ഞ് വരികയാണെന്നും അതിനാല്‍ തന്നെ ഇപ്പോള്‍ നിശബ്ദ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നുമാണ് സാമ്പത്തിക ഉപദേശക സമിതിയംഗം രതിന്‍ റോയ് അറിയിച്ചത്.

രാജ്യം നേരിടുന്ന ഈ പ്രശ്‌നത്തിന് കേന്ദ്ര ബജറ്റ് വേണ്ടത്ര ഗൗരവം നല്‍കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല ഏപ്രില്‍ ഒന്നിന് ആരംഭിച്ച പുതിയ സാമ്പത്തിക വര്‍ഷത്തെ നികുതി വരുമാനം കുറഞ്ഞപ്പോഴുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ബജറ്റിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നികുതി വരുമാനത്തില്‍ ഇടിവ് വരാതിരിക്കാന്‍ സര്‍ക്കാര്‍ കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാകാത്ത സാഹചര്യത്തില്‍ ബജറ്റ് കമ്മി 3.4 ശതമാനത്തില്‍നിന്ന് 3.3 ശതമാനമായി കുറക്കുമെന്നാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ പ്രഖ്യാപനം.ഇത് നടപ്പിലാക്കുന്നതിനായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനും സമ്പന്നരില്‍നിന്ന് കൂടുതല്‍ നികുതി ഈടാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, നികുതി വരുമാനത്തിലെ ഇടിവാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് രതിന്‍ റോയ് ചൂണ്ടിക്കാട്ടി. ബജറ്റിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോല്‍ ജിഎസ്ടി വരുമാനവും ആദായനികുതി വരുമാനവും കുറയുകാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സാമ്പത്തിക വര്‍ഷം 370 ദശലക്ഷം ഡോളര്‍(25.5 ട്രില്ല്യന്‍ രൂപ) നികുതി വര്‍ധനവിലൂടെ നേടാനാവുമെന്നാണ് ബജറ്റില്‍ പറയുന്നത്.   ധനകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക സര്‍വേയില്‍ 20.8 ട്രില്ല്യന്‍ രൂപ നേടുമെന്നാണ് പറയുന്നത്. ധനക്കമ്മി കുറക്കുമെന്ന പ്രസ്താവനെയെയും റോയ് ചോദ്യം ചെയ്തു. ബജറ്റിലെയും സാമ്പത്തിക സര്‍വേയിലെയും പൊരുത്തക്കേടുകള്‍ നേരത്തെയും വിമര്‍ശന വിധേയമായിരുന്നു. എന്നാല്‍, സംശയത്തിന്റെ ആവശ്യമില്ലെന്നും എല്ലാ കൃത്യമാണെന്നുമായിരുന്നു ധനമന്ത്രി നിര്‍മലസീതാരാമന്റെ  പ്രതികരണം.

ബജറ്റ് തന്ന നേട്ടങ്ങള്‍

ആദായനികുതി പരിധി 2.5 ലക്ഷത്തില്‍നിന്ന് 5 ലക്ഷമാക്കി ഉയര്‍ത്തി. ഈ വര്‍ഷം നിലവിലെ നിരക്ക് തുടരും. റിബേറ്റ് പിന്നീടെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ 50000 രൂപയാക്കി ഉയര്‍ത്തി. ഇളവുകള്‍ ചേരുമ്പോള്‍ ഫലത്തില്‍ പരിധി 6.5 ലക്ഷമായി ഉയരും. മൂന്നു കോടി ആളുകള്‍ക്ക് 18,000 കോടി രൂപയുടെ ഗുണമുണ്ടാകും. 40000 രൂപ വരെയുള്ള ബാങ്ക്, പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങള്‍ക്ക് ടിഡിഎസ് ഇല്ല. വാടകയ്ക്ക് 2.4 ലക്ഷം രൂപ വരെ ടിഡിഎസ് ഉണ്ടാകില്ല.

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി മെഗാ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം 3000 രൂപ വരെ പെന്‍ഷന്‍ കിട്ടുന്ന പദ്ധതിയാണിത്. 15000 രൂപ വരെ മാസവരുമാനമുള്ളവര്‍ക്കു ഗുണം ലഭിക്കും. നടപ്പു സാമ്പത്തിക വര്‍ഷം തന്നെ ഇതു പ്രാബല്യത്തില്‍ വരും. പ്രതിമാസം 100 രൂപയാണു വിഹിതമായി അടയ്ക്കേണ്ടത്.

ഇത്രയും തുക തന്നെ കേന്ദ്രസര്‍ക്കാരും നിക്ഷേപിക്കുമെന്നു ധനമന്ത്രി പറഞ്ഞു. ഇഎസ്ഐ പരിധി 21000 രൂപയായി ഉയര്‍ത്തി. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ അക്കൗണ്ടില്‍ നേരിട്ടു നല്‍കുന്ന പ്രധാന്‍മന്ത്രി കിസാന്‍ പദ്ധതി പ്രഖ്യാപിച്ചു. നൂറുശതമാനം ബാധ്യതയും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. രണ്ടു ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് സഹായം നല്‍കുന്നത്.

Author

Related Articles