News

2012 ന് ശേഷമുള്ള ഏറ്റവും മോശം നിലയിലേക്ക് രാജ്യത്തിന്റെ വളര്‍ച്ച നീങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കി റോയിട്ടേഴ്‌സ്

മുംബൈ: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ജനുവരി -മാര്‍ച്ച് പാദത്തില്‍ എട്ട് വര്‍ഷത്തിനുള്ളിലെ ഏറ്റവും മന്ദഗതിയിലുളള വളര്‍ച്ച നിരക്കിലേക്ക് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ നീങ്ങിയേക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥ കഴിഞ്ഞ വര്‍ഷം മന്ദഗതിയിലുളള വളര്‍ച്ചാ നിരക്കാണ് പ്രകടിപ്പിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 25 ന് പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗണ്‍ രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കാന്‍ ഇടയാക്കിയതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രവര്‍ത്തനം ശക്തമായിരുന്നു. എന്നാല്‍, മാര്‍ച്ചിലെ മാന്ദ്യം ആ നേട്ടങ്ങളെ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് മുംബൈയിലെ എച്ച്എസ്ബിസിയിലെ സാമ്പത്തിക വിദഗ്ധനായ ആയുഷി ചൗധരി അഭിപ്രായപ്പെടുന്നു.

മെയ് 20 മുതല്‍ 25 വരെ നടന്ന 52 സാമ്പത്തിക വിദഗ്ധരുടെ വോട്ടെടുപ്പ് സൂചിപ്പിക്കുന്നത്, ഒരു വര്‍ഷം മുമ്പുള്ള മാര്‍ച്ച് പാദത്തിലെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യം 2.1 ശതമാനം മാത്രമാണ് വളര്‍ച്ചാ നിരക്ക് പ്രകടിപ്പിച്ചത്. ഇത് 2012 ന്റെ തുടക്കത്തില്‍ രേഖപ്പെടുത്തയിതിന് ശേഷമുളള ഏറ്റവും ദുര്‍ബലമായ പാദമായിരിക്കും.

മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) ഡാറ്റയുടെ പ്രവചനങ്ങള്‍ മെയ് 29 ന് പുറത്തിറങ്ങാനിരിക്കെ, നിരക്ക് പ്രവചനം 4.5 ശതമാനത്തിനും -1.5 ശതമാനത്തിനും ഇടയിലായി രേഖപ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസ് ആ ഘട്ടത്തില്‍ സമ്പദ്വ്യവസ്ഥയില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വ്യാപകമായ അനിശ്ചിതത്വത്തെ ഇത് അടയാളപ്പെടുത്തുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വോട്ടെടുപ്പില്‍ ആറ് സാമ്പത്തിക വിദഗ്ധര്‍ മാത്രമാണ് ആദ്യ പാദത്തില്‍ ഒരു സങ്കോചം പ്രവചിക്കുന്നത്, ഇതിനകം പുറത്തിറക്കിയ മാര്‍ച്ചിലെ പ്രധാന സൂചകങ്ങള്‍ ജനുവരി -മാര്‍ച്ച് മാസങ്ങളില്‍ ജിഡിപിയെ സാരമായി ബാധിച്ചിരുന്നു.

Author

Related Articles