News

ഇന്ത്യ-ശ്രീലങ്ക എയര്‍ ബബിള്‍ കരാര്‍ ഒപ്പുവച്ചതായി കേന്ദ്രം; സര്‍വീസ് ഉടന്‍ ആരംഭിക്കും

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തോടെ 2020 മാര്‍ച്ചിലാണ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തലാക്കുന്നത്. ഇതോടെയാണ് മെയ് മാസത്തോടെ വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഒപ്പുവെക്കുന്നത്. ഏറ്റവും ഒടുവില്‍ ശ്രീലങ്കയുമായാണ് ഇന്ത്യ എയര്‍ ബബിള്‍ കരാറിനായി ധാരണയിലെത്തിയിട്ടുള്ളത്.

ഇത് അന്തിമഘട്ടത്തിലെത്തിയതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.സാര്‍ക്ക് മേഖലയിലെ ആറാമത്തെ രാജ്യവുമായി കരാര്‍ ഒപ്പുവെച്ചതോടെ ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കിയ രാജ്യങ്ങളുടെ എണ്ണം 28 ലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇതോടെ യോഗ്യതയുള്ള എല്ലാ യാത്രക്കാര്‍ക്കും സമീപഭാവിയില്‍ 2 രാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യാന്‍ കഴിയുമെന്ന് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം ട്വീറ്റില്‍ കുറിച്ചു.

ഇതോടെ, അഫ്ഗാനിസ്ഥാന്‍, ബഹ്റൈന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറാഖ്, ജപ്പാന്‍, മാലിദ്വീപ്, നൈജീരിയ, ഖത്തര്‍, യുഎഇ, യുകെ, യുഎസ് എന്നിവയുള്‍പ്പെടെ 28 രാജ്യങ്ങളുമായി ഇന്ത്യ ഇതിനകം കരാറിലേര്‍പ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തോടെ 2020 മാര്‍ച്ച് 23 മുതല്‍ ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വിമാനങ്ങളാണ് ഇന്ത്യയില്‍ നിര്‍ത്തിവച്ചിരിക്കുന്നു. കരാറില്‍ ഓരോ രാജ്യത്തെയും വിമാനക്കമ്പനികള്‍ക്ക് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്താന്‍ അനുവദിക്കുന്ന എയര്‍ ബബിള്‍ സര്‍വീസാണ് ആരംഭിച്ചത്. ഫ്രാന്‍സ്, ജര്‍മ്മനി, യുഎസ് എന്നിവയുമായി ഇന്ത്യ എയര്‍ ബബിള്‍ സര്‍വീസ് നടത്തിവരുന്നുണ്ട്.

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിന് വേണ്ടി കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ വന്ദേ ഭാരത് മിഷനു കീഴിലും ജൂലൈ മുതല്‍ ഉഭയകക്ഷി എയര്‍ ബബിള്‍ ക്രമീകരണത്തിലും പ്രത്യേക അന്താരാഷ്ട്ര യാത്രാ വിമാനങ്ങളാണ് സര്‍വീസ് നടത്തിവരുന്നത്. അഫ്ഗാനിസ്ഥാന്‍, ബഹ്റൈന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, കാനഡ, എത്യോപ്യ, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, കെനിയ, കുവൈറ്റ്, മാലിദ്വീപ്, നേപ്പാള്‍, നെതര്‍ലാന്റ്‌സ്, നൈജീരിയ, ഒമാന്‍, ഖത്തര്‍, റഷ്യ, റുവാണ്ട, സീഷെല്‍സ്, ശ്രീ ലങ്ക, ടാന്‍സാനിയ, ഉക്രെയ്ന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം, അമേരിക്ക, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.

Author

Related Articles