News

ഇന്ത്യന്‍ തേയില വ്യവസായത്തിന് വന്‍ സാധ്യതകള്‍; നിയമങ്ങളില്‍ തുല്യത വേണം

കൊല്‍ക്കത്ത: മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ബില്യണ്‍ ഡോളര്‍ കറ്റുമതി സ്വന്തമാക്കാന്‍ ഇന്ത്യന്‍ തേയില വ്യവസായത്തിന് അവസരമുണ്ടെന്ന് ടീ എക്സ്പോര്‍ട്ടേഴ്സ് അസ്സോസിയേഷന്‍ ചെയര്‍മാന്‍ അന്‍ഷുമാന്‍ കനോറിയ വ്യക്തമാക്കി. വിളകള്‍ക്ക് മാക്സിമം റെസിഡു ലെവല്‍ (എംആര്‍എല്‍) നിയമങ്ങളില്‍ തുല്യത വരുത്തുന്നതിന് കേന്ദ്ര സഹായം തേടേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശ വിപണിയില്‍ ഉത്പാദിപ്പിക്കുന്ന പാനീയം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. അന്താരാഷ്ട്ര വിപണികളില്‍ ഇന്ത്യന്‍ തേയിലയുടെ ഗുണനിലവാരമുള്ള പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കുന്നതിനും നമ്മുടെ ചായയെ ലോകമെമ്പാടും ഇഷ്ടപ്പെട്ട ഒന്നാക്കി മാറ്റുന്നതിനും ഇത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ തേയിലകളില്‍ അമിത രാസവളപ്രയോഗം കണ്ടെത്തിയെന്നാരോപിച്ച് പല രാജ്യങ്ങളും തേയിലകള്‍ തിരിച്ചയക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മിക്ക രാജ്യങ്ങളും ഇയു മാനദണ്ഡങ്ങളുടെ മാതൃകയാണ് പിന്തുടരുന്നത്. അവ എഫ്എസ്എസ്എഐ നിയമങ്ങളേക്കാള്‍ കൂടുതല്‍ കര്‍ശനമാണ്.

നല്ല കാര്‍ഷിക രീതി അനുസരിച്ച് കീടനാശിനികളുടെ ഉപയോഗത്തിന് ശേഷം ഭക്ഷണത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കീടനാശിനി അവശിഷ്ടങ്ങളുടെ പരമാവധി സാന്ദ്രതയാണ് എംആര്‍എല്ലുകള്‍ എന്ന് നിര്‍വചിച്ചിരിക്കുന്നത്. പ്രാഥമിക വ്യാപാര മാനദണ്ഡങ്ങളാണ് എംആര്‍എലുകള്‍. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് അപകടകരമായ തരത്തിലുള്ള വളപ്രയോഗങ്ങളും മറ്റും ഇല്ലെന്ന് ഇത് ഉറപ്പാക്കുന്നുണ്ട്. ആഗോള വിപണിയില്‍ പ്രതിസന്ധിയിലായ ശ്രീലങ്കയുടെ തേയില വിപണി കൂടി പിടിച്ചെടുക്കാന്‍  ഇന്ത്യ കയറ്റുമതി ലക്ഷ്യം 50 ശതമാനം ഉയര്‍ത്തണമെന്ന് അടുത്തിടെ ടീ ബോര്‍ഡ് പറഞ്ഞിരുന്നു.

ഇന്ത്യ 2021ല്‍ 195.90 ദശലക്ഷം കിലോഗ്രാം തേയില കയറ്റുമതി ചെയ്തു. റഷ്യ, ഇറാന്‍ തുടങ്ങിയ കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്‌സ് (സിഐഎസ്) രാജ്യങ്ങളായിരുന്നു മുന്‍നിരക്കാര്‍. ഈ വര്‍ഷം 300 ദശലക്ഷം കിലോ തേയില കൈവരിക്കാനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. 2021ല്‍ 5,246.89 കോടി രൂപയുടെ ചായയാണ് ഇന്ത്യ കയറ്റി അയച്ചത്. ഇന്ത്യന്‍ കയറ്റുമതി ചരക്കുകളുടെ തിരിച്ചുവരവ് വളരെ കുറവാണെന്ന് മുന്‍ ടീ ബോര്‍ഡ് ചെയര്‍മാന്‍ പി കെ ബെസ്‌ബോറുവ പറഞ്ഞു. ഈ വിഷയത്തില്‍ ടീ പാക്കേജര്‍മാരില്‍ നിന്നും കയറ്റുമതിക്കാരില്‍ നിന്നും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ടീ ബോര്‍ഡ് പറയുന്നു.

Author

Related Articles