News

ഇന്ത്യാ പോസ്റ്റ് ഏറ്റവുമധികം സാമ്പത്തിക നഷ്ടമുണ്ടാക്കിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനം

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവുമധികം സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ പൊതുമേഖലാ സ്ഥാപനം ഇന്ത്യ പോസ്റ്റെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യാ പോസ്റ്റിന്റെ നഷ്ടം ഏകദേശം 15,000 കോടി രൂപയാണെന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. എയര്‍ ഇന്ത്യ, ബിഎസ്എന്‍എല്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെക്കാള്‍ എത്രയോ മടങ്ങ് നഷ്ടമാണ് ഇന്ത്യ പോസ്റ്റിന് ഉണ്ടായിട്ടുള്ളത്. 

എയര്‍ ഇന്ത്യക്ക് 53,40 കോടി രൂപയുടെ നഷ്ടവും, ബിഎസ്എന്‍എല്ലിന് 8000 കോടി രൂപയുടെ നഷ്ടവുമാണ് 2018 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായിട്ടുള്ളത്. ഈ രണ്ട് പൊതുമേഖലാ സ്ഥാപനത്തേക്കാളും അധിക നഷ്ടമാണ് ഇന്ത്യാ പോസ്റ്റിന് ഉണ്ടായിട്ടുള്ളത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യാ പോസ്റ്റിന് അധിക ബാധ്യതയാണ് നഷ്ടത്തിലൂടെ ഉണ്ടായിട്ടുള്ളതെന്നാണ് വിലയിരുത്തല്‍. 

ജീവനക്കാരുടെ ശമ്പളത്തിനും, അലവന്‍സിനുമായി ഇന്ത്യാ പോസ്റ്റ് 2019 ല്‍ ചിലവാക്കിയ തുക 16,620 കോടി രൂപയോളമാണ്. വരുമാനമായി 2019 ല്‍ ലഭിച്ചത് തന്നെ 18000 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ജീവനക്കാരുടെ പെന്‍ഷന് വേണ്ടിയും വന്‍ തുകയാണ് ഇന്ത്യാ പോസ്റ്റിന് ചിലവാക്കേണ്ടി വന്നിട്ടുള്ളത്. 

ഇന്ത്യാ പോസ്റ്റ് നിരവധി സാമ്പത്തിക പരിഷ്‌കരണമാണ് നടപ്പിലാക്കുന്നത്. ഇ-കൊമേഴ്‌സ് രംഗത്തേക്ക് പ്രവേശനം തേടിയും ഇന്ത്യാ പോസ്റ്റ് വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. നിരവധി നിക്ഷേപ പദ്ധതികളടക്കം പോസ്റ്റ് ഓഫീസിലൂടെ ഇന്ത്യാ പോസ്റ്റ് ഇപ്പോള്‍ നടപ്പിലാക്കിയിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം കൂടുതല്‍ പരിഷ്‌കരണം ഏര്‍പ്പെടുത്തി ലാഭം നേടാനും സാമ്പത്തിക ഭദ്രത ഉണ്ടാക്കാനും വേണ്ടിയാണ് ഇന്ത്യാ പോസ്റ്റ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. 2020ല്‍ 19,203 കോടി രൂപയുടെ വരുമാനമാണ് ഇന്ത്യോ പോസ്റ്റ് ലക്ഷ്യമിടുന്നത്. അതേസമയം വരുമാനം കൂടുതല്‍ നേടിയാലും ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഇന്ത്യാ പോസ്റ്റിന് അധിക  ബാധ്യതയാണ് ഉണ്ടാക്കുന്നത്.

 

Author

Related Articles