News

ഇന്ത്യ-യുഎഇ സഹകരണം കരുത്താര്‍ജിക്കുന്നു; ഊര്‍ജമേഖലയില്‍ കൂടുതല്‍ പങ്കാളിത്തം

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി കുറയ്ക്കാനാണ് ഇന്ത്യയുടെ തീരുമാനം. കഴിഞ്ഞ കുറച്ച് മാസങ്ങളിലെ കണക്കുകള്‍ ഇക്കാര്യം ശരിവെക്കുന്നതാണ്. പകരം അമേരിക്കയുടെ എണ്ണ ഇന്ത്യ കൂടുതലായി വാങ്ങുന്നു. കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് ആഗോള വിപണിയിലെ എണ്ണ വില കുറയ്ക്കണം എന്നാണ് ഒപെക് രാജ്യങ്ങളോടുള്ള ഇന്ത്യയുടെ ആവശ്യം. ഇക്കാര്യം സൗദി അറേബ്യ ഗൗനിച്ചിട്ടില്ല. തുടര്‍ന്നാണ് അമേരിക്കയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കാന്‍ ഇന്ത്യ നടപടികള്‍ തുടങ്ങിയത്.

എന്നാല്‍ മറ്റൊരു വിവരമാണ് പുതിയത്. സൗദിയില്‍ എണ്ണ വാങ്ങുന്നത് കുറയ്ക്കാന്‍ തീരുമാനിച്ച ഇന്ത്യ പക്ഷേ, യുഎഇയുമായി കൂടുതല്‍ സഹകരണമുണ്ടാക്കുകയാണ്. യുഎഇ എണ്ണ കമ്പനിയായ അഡ്നോകിന്റെ മേധാവി സുല്‍ത്താന്‍ അല്‍ ജാബിറുമായി കേന്ദ്ര ഊര്‍ജ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഓണ്‍ലൈന്‍ വഴി ചര്‍ച്ച നടത്തി. ഹൈഡ്രോ കാര്‍ബണ്‍ മേഖലയില്‍ കൂടുതല്‍ സഹകരിക്കാനാണ് ഇരുരാജ്യങ്ങളുടെയും ആലോചന.

എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. മാത്രമല്ല, പടിഞ്ഞാറന്‍ തീരത്ത് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന എണ്ണ സംഭരണ ശാലയില്‍ ഇന്ത്യയുടെ പങ്കാളിയുമാണ്. ഇന്ത്യ എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ കണക്കില്‍ അഞ്ചാം സ്ഥാനത്താണ് യുഎഇ. ഇരുരാജ്യങ്ങളും ഊര്‍ജമേഖലയില്‍ കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന ചര്‍ച്ചകളാണ് നടത്തിയത് എന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

ഇന്ത്യ ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണ ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ കൂടുതല്‍ പശ്ചിമേഷ്യയില്‍ നിന്നാണ് വാങ്ങുന്നത്. ഇത് കുറയ്ക്കാന്‍ ഇന്ത്യ ആലോചിക്കുന്നു. എണ്ണ കമ്പനികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കി. ഏപ്രിലില്‍ നല്‍കുന്ന ഓര്‍ഡറില്‍ കുറവ് വരുത്തിയിട്ടുണ്ട് എന്നാണ് വിവരം.

Author

Related Articles