News

അവസാന അടവുമായി ഇന്ത്യ; എണ്ണവില കുറക്കാന്‍ കരുതല്‍ നിക്ഷേപം പുറത്തെടുക്കുന്നു

ന്യൂഡല്‍ഹി: എണ്ണവില കുറക്കുന്നതിനായി കരുതല്‍ എണ്ണനിക്ഷേപം പുറത്തെടുക്കാനൊരുങ്ങി ഇന്ത്യ. യുഎസിന്റെ പദ്ധതിയനുസരിച്ച് മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് കരുതല്‍ എണ്ണ നിക്ഷേപം പുറത്തെടുക്കാനാണ് ഇന്ത്യയുടെ നീക്കം. എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ക്ക് ശക്തമായ സന്ദേശം നല്‍കുന്നതിനായാണ് കരുതല്‍ എണ്ണനിക്ഷേപം പുറത്തെടുക്കാന്‍ യു.എസ് തീരുമാനിച്ചത്. വിതരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ വില ഉയര്‍ത്തുന്നുവെന്നാണ് അമേരിക്കന്‍ ആരോപണം.

ബൈഡന്‍ ഭരണകൂടത്തിന്റെ നിര്‍ദേശം നടപ്പാക്കാന്‍ പെട്രോളിയം-വിദേശകാര്യ മന്ത്രാലയങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തനം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വൈകാതെ ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് സൂചന. യു.എസിന്റെ നിര്‍ദേശത്തിന് പിന്നാലെ ചൈന ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. ജപ്പാന്‍ നിര്‍ദേശം പരിഗണിക്കുന്നുവെന്നാണ് വിവരം. യു.എസ്, ചൈന, ജപ്പാന്‍, ഇന്ത്യ, ദക്ഷിണകൊറിയ രാജ്യങ്ങള്‍ ഒരുമിച്ച് നീങ്ങിയാല്‍ അത് എണ്ണ വ്യവസായത്തില്‍ പുതിയ ചരിത്രമാവും കുറിക്കുക.

കരുതല്‍ ശേഖരത്തില്‍ നിന്നും പുറത്തെടുക്കുന്ന എണ്ണയുടെ അളവ് താരതമ്യേന കുറവായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും ശക്തമായ മുന്നറിയിപ്പ് ഒപെക് രാജ്യങ്ങള്‍ക്ക് നല്‍കുകയാണ് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ ലക്ഷ്യം. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും കുറഞ്ഞു. ബ്രെന്റ് ക്രൂഡിന്റെ വില 79.04 ഡോളറായാണ് കുറഞ്ഞത്. യു.എസ് ഉപയോഗിക്കുന വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വില 75.90 ഡോളറായും കുറഞ്ഞിരുന്നു.

Author

Related Articles