News

വിലകയറ്റം; ഭക്ഷണവില വര്‍ധിപ്പിച്ച് ഇന്ത്യന്‍ കോഫീഹൗസ്

കൊച്ചി: വിലയകയറ്റം കാരണം ഇന്ത്യന്‍ കോഫീഹൗസുകളില്‍ ഭക്ഷണവില വര്‍ധിപ്പിച്ചു. സവാള ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ വില കൂടിയതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കാന്‍ കാരണമെന്ന് കോഫീഹൗസ് അധികൃതര്‍ അറിയിച്ചു. ചായ,കാപ്പി എന്നിവയ്ക്ക് ഒരു രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മസാല ദോശയ്ക്കും നെയ്‌റോസ്റ്റിനും രണ്ട് രൂപയും വര്‍ധിപ്പിച്ചു. മറ്റ് വിഭവങ്ങള്‍ക്കൊന്നും വില വര്‍ധിപ്പിച്ചിട്ടില്ല. സാധാരണക്കാരുടെ ആശ്രയമായ കോഫീഹൗസുകളിലെ വിലവര്‍ധനവ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കും.

നേരത്തെ ജിഎസ്ടി പ്രാബല്യത്തില്‍ വന്നപ്പോള്‍ പല സ്വകാര്യഹോട്ടലുകളും ഭക്ഷണവില വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ കോഫീഹൗസുകള്‍ വിലവര്‍ധിപ്പിച്ചിരുന്നില്ല. അതേസമയം പച്ചക്കറി വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ വിലവര്‍ധനവില്ലാതെ പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. വിപണിയില്‍ സവാള അടക്കമുള്ള പച്ചക്കറിയ്ക്ക് മാസങ്ങളായി തീവിലയാണ് നല്‍കേണ്ടി വരുന്നത്. കിലോയ്ക്ക് നാല്‍പത് രൂപ ഉണ്ടായിരുന്ന മുരിങ്ങാക്കയ്ക്ക് ഇപ്പോള്‍ 320 രൂപയാണ് വിപണിയിലെ വില. സവാളയ്ക്കും ചെറിയ ഉള്ളിയ്ക്കും നൂറിന് മുകളിലാണ് വില.

വെള്ളുള്ളി,ഇഞ്ചി തുടങ്ങി മറ്റ് പച്ചക്കറികള്‍ക്കും വന്‍ വിലയാണ് നല്‍കേണ്ടി വരുന്നത്. വിപണിയില്‍ വിലവര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ നാഫെഡ് പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.അതിനിടെ സവാളഇറക്കുമതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മഹാരാഷ്ട്ര,കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് സവാള വിപണിയിലേക്ക് കാര്യമായി എത്തുന്നത്.

Author

Related Articles