News

തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ; കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ വിലപ്പോവില്ലെന്ന് വിലയിരുത്തല്‍; ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ പിന്നോട്ടുപോകാനുള്ള സാധ്യതയുണ്ടെന്ന ആശങ്ക

രാജ്യം അതിഭയങ്കരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള പ്രതസിന്ധിയില്‍ നിന്ന് കരകയറാന്‍ അത്ര എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍. വാഹന വില്‍പ്പനയിലും, രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലുമെല്ലാം ഇപ്പോഴും വന്‍ പ്രതിസന്ധിയാണ് രൂപപ്പെട്ടിട്ടുള്ളത്. ഇത് മൂലം തൊഴിലില്ലായ്മയും, ഉപഭോഗത്തിലെ ഇടിവും, നിക്ഷേപങ്ങളിലുള്ള കുറവും രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്താല്‍. നിലവിലെ പ്രഖ്യാപനങ്ങള്‍ക്ക് പോലും അത്ര പെട്ടെന്നൊന്നും സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ കഴിയില്ലെന്നാണ് അഭിപ്രായം. നോട്ട് നിരോധനം മൂലമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചതിന് പിന്നിലെന്ന് അഭിപ്രായവും ഒരുവിഭാഗം ഇപ്പോള്‍ ഉയര്‍ത്തുന്നുണ്ട്. കോര്‍പ്പറേറ്റ് നികുതിയില്‍ ഭീമമായ കുറവ് വരുത്തിയത് മൂലം സര്‍ക്കാറിന്റെ വരുമാനത്തിലടക്കം ഭീമമായ ഇടിവ് വരാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. 

എന്നാല്‍ മാാന്ദ്യം നേരിടുന്ന ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാന്‍ തീവ്ര ശ്രമം തുടരുകയാണ് കേന്ദ്ര സര്‍ക്കാര്‍. പുറമെ പ്രശ്‌നങ്ങള്‍ ഒന്നുമില്ല ആഗോള തലത്തില്‍ നേരിടുന്ന പ്രതിസന്ധിയുടെ ഭാഗം മാത്രമാണ് ഇന്ത്യയിലും എന്നാണ് ധനമന്ത്രി ഉള്‍പ്പടെ അവകാശപ്പെടുന്നത് എങ്കിലും സംഗതി അങ്ങനെ അല്ല. മോദി കൊട്ടിഘോഷിച്ച പല പദ്ധതികളും വമ്പന്‍ പരാജയം ഏറ്റുവാങ്ങുമ്പോള്‍ കരകയറാന്‍ ധനമന്ത്രി പ്രഖ്യാപിരിക്കുന്ന ഇളവുകളെല്ലാം തന്നെ വീണ്ടും മന്മോഹന്‍ സിങ്ങിനെ ആശ്രയിച്ചുള്ളത് തന്നെ. ഇന്ത്യയില്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണക്കാര്‍ കോണ്‍ഗ്രസും നെഹ്‌റുവും മന്മോഹനുമൊക്കെ ആണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണ് യുപിഎ. 

സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ അഞ്ചിന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആണ് മന്മോഹന്‍ സിങ് നിര്‍ദ്ദേശിച്ചത്. ജിഎസ്ടി യുക്തിസഹമാക്കണം, തകര്‍ന്ന് കിടക്കുന്ന കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കണം, പണ ലഭ്യത വര്‍ധിപ്പിക്കണം, ടെക്സ്റ്റയില്‍, ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്, ഹൗസിങ് മേഖലയെ വളര്‍ച്ചയിലേക്ക് തിരികെയെത്തിക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണം. എളുപ്പത്തില്‍ വായ്പ ലഭ്യമാക്കണം എന്നിങ്ങനെയാണ് മുന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അമേരിക്ക ചൈന വ്യാപാരയുദ്ധത്തിന്റെ ഗുണഭോക്താക്കളാവുക എന്നതായിരുന്നു. ഇന്ത്യക്ക് ആയിരുന്നു അമേരിക്ക ചൈന വിഷയത്തില്‍ ഏറ്റവും അധികം ഗുണം കിട്ടേണ്ടിയിരുന്നത് എങ്കിലും അതിന് ഇന്ത്യക്ക് കഴിയുന്നില്ല എന്ന വിമര്‍ശനം ആഗോള തലത്തില്‍ തന്നെ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ ജിഎസ്ടിയെ കുറിച്ചുള്ള പ്രഖ്യാപനം ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നൂലാമാലകള്‍ ഒഴിവാക്കി ലളിതമാക്കാനും യുക്തിസഹമാക്കാനുമുള്ള തീരുമാനം എടുത്തു എന്നാണ് മന്ത്രി പറഞ്ഞത്.ജി.എസ്.ടിയില്‍ വന്‍ ഇളവുകളാണ് ഇന്നലെ പ്രഖ്യാപിച്ചത്. ടൂറിസം മേഖലയിലെ വളര്‍ച്ച തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു മിക്ക പ്രഖ്യാപനങ്ങളും. ഹോട്ടല്‍ മുറികളുടെ നികുതി കുറച്ചതാണ് അതില്‍ പ്രധാനപ്പെട്ടത്. ടൂറിസം മേഖലയില്‍ ഉള്‍പ്പടെ കേരളത്തിനും ഇത് ഗുണകരമാകും. വായ്പ ലഭ്യത വളരെ മോശം അനുപാദത്തിലാണ് എന്നതും മറ്റൊരു ആരോപണമായിരുന്നു. ഇതിലും പരിഹാരമായി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത് മന്മോഹന്റെ ചുവട് പിടിച്ച് തന്നെയാണ്.

വ്യവസായങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്ന് കൂടുതല്‍ വായ്പ ലഭ്യമാക്കുമെന്നും ഇതിനായി വായ്പാ മേള നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. വിവിധ പാര്‍പ്പിട നിര്‍മ്മാണ പദ്ധതികള്‍ക്കായി പതിനായിരം കോടി രൂുപ നീക്കി വയ്ക്കുമെന്നായിരുന്നു മറ്റൊരു പ്രധാന പ്രഖ്യാപനം. ടെക്സ്റ്റയില്‍ രംഗത്തെ കയറ്റുമതിക്കായി ജനുവരി ഒന്നു മുതല്‍ പുതിയ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.ടെക്സ്‌റ്റൈല്‍, ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്സ്, ഹൗസിങ് മേഖലകളെ വളര്‍ച്ചയിലേക്ക് തിരികെ കൊണ്ടു വരാന്‍ പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിക്കണം എന്ന നാലാമത്തെ നിര്‍ദ്ദേശം പാലിച്ചാണ് ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചത്. ഹൗസിങ് മേഖലയില്‍ പതിനായിരം കോടി അനുവദിച്ചതും ഈ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചു എന്നതിന് തെളിവാണ്.

ആദ്യഘട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് എതിരെ മന്മോഹന്‍ സിങ് ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാ തന്നെ വളരെ നെഗറ്റീവ് സമീപനത്തോടെയാണ് സര്‍ക്കാര്‍ സമീപിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷതയിലേക്ക് പോയപ്പോള്‍ രാജ്യതാല്‍പര്യം സംരക്ഷിക്കാന്‍ മന്മോഹന്‍ സിങ്ങിന്റെ നിര്‍ദ്ദേശങ്ങള്‍ തന്നെ സ്വീകരിക്കുകയാണ് കേന്ദ്രം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ട് പോകും എന്നും മറ്റ് കാര്യങ്ങള്‍ പറഞ്ഞ് ശ്രദ്ധ തിരിക്കല്‍ വിലപ്പോവില്ല എന്ന തിരിച്ചറിവാണ് ഇപ്പോള്‍ മന്മോഹന്‍ പറയുന്നതില്‍ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് അത് അംഗീകരിക്കുന്നതിലേക്ക് എത്തി നില്‍ക്കുന്നത്.

ഈ വര്‍ഷം ജൂണ്‍ മുതല്‍ 4.5 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ ഓഹരികള്‍ വിദേശ അന്താരാഷ്ട്ര ധനകാര്യ മാനേജര്‍മാര്‍ വിറ്റഴിച്ചതായും ഇത് 1999-നു ശേഷമുള്ള ഏറ്റവും വലിയ കൊഴിഞ്ഞുപോക്കാണെന്നും ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മുമ്പ് നരേന്ദ്ര മോദിയില്‍ നിക്ഷേപകര്‍ക്കുണ്ടായിരുന്ന വിശ്വാസവും അനുഭാവവും നഷ്ടപ്പെട്ടു കഴിഞ്ഞതായി ലണ്ടന്‍ ആസ്ഥാനമായുള്ള ലൊംബാര്‍ഡ് ഓഡിയര്‍ ഇന്‍വെസ്ന്റ് മാനേജേഴ്സിലെ മുഖ്യനിക്ഷേപക തന്ത്രജ്ഞന്‍ സല്‍മാന്‍ അഹ്മദ് പറയുന്നു.

സമീപകാലത്ത് ഇന്ത്യന്‍ സാമ്പത്തിക രംഗം നേരിടുന്ന തകര്‍ച്ചയാണ് വിദേശനിക്ഷേപകരെ രാജ്യത്തുനിന്ന് അകറ്റുന്നത്. 2013 മുതല്‍ക്കുള്ള ഏറ്റവും മോശം അവസ്ഥയിലേക്ക് സമീപകാലത്ത് സാമ്പത്തികസ്ഥിതി കൂപ്പുകുത്തി. 2019 രണ്ടാംപാദത്തിലെ വളര്‍ച്ചാനിരക്ക് വെറും അഞ്ചു ശതമാനമാണെന്ന റിപ്പോര്‍ട്ട് സ്ഥിതി ദയനീയമാണെന്നതിന്റെ തെളിവാണ്. നിക്ഷേപസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ നരേന്ദ്ര മോദി പരാജയപ്പെട്ടുവെന്ന പൊതുവികാരമാണ് വന്‍കിട വിദേശനിക്ഷേപകര്‍ക്കുള്ളത്. ഇത് ഓഹരിവിപണിയിലും പ്രതിഫലിക്കുന്നു. രാജ്യത്ത് ചുവടുറപ്പിച്ച ആമസോണ്‍, നെറ്റ്ഫ്ളിക്സ് പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ വിപലീകരണ പദ്ധതികളില്‍ സൂക്ഷ്മത പുലര്‍ത്തുന്നത് തൊഴില്‍വിപണിയിലും ആശങ്ക സൃഷ്ടിക്കുന്നു.

വാഹന വിപണി തകരുകയും മൂലധന നിക്ഷേപം കുത്തനെ ഇടിയുകയും ചെയ്തു. തൊഴിലില്ലായ്മാ നിരക്ക് 45 വര്‍ഷത്തെ ഏറ്റവുംമോശം അവസ്ഥയിലാണ്. ലോകത്തെ ഏറ്റവും മോശം വായ്പാ അനുപാതവും ഇപ്പോള്‍ ഇന്ത്യയിലാണ്. അന്തര്‍ദേശീയ വിപണിയില്‍ ഇന്ധനവില വര്‍ധിക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.അന്തര്‍ദേശീയ രംഗത്ത് അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യയുദ്ധം നിലനില്‍ക്കുമ്പോള്‍ അത് മുതലെടുക്കാന്‍ ഏറ്റവും സാധ്യത ഇന്ത്യക്ക് ആയിരുന്നു എന്ന് ബിബിസി ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അതിന് പോലും ഇന്ത്യക്കു കഴിയുന്നില്ല എന്നതാണ് സ്ഥിതി.

ദീര്‍ഘകാലം മോദിക്ക് പിന്തുണ നല്‍കിയിരുന്ന അമേരിക്കന്‍ നിക്ഷേപക ബാങ്കായ ജെഫ്റീസ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് പ്രതിനിധി ക്രിസ്റ്റഫര്‍ വുഡ് പറയുന്നത് നിലവിലെ അവസ്ഥയില്‍ ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് ബുദ്ധിപരമല്ലെന്നാണ്. സമീപകാലത്തൊന്നും മോദിക്ക് ഇന്ത്യന്‍ വിപണക്ക് ശക്തിപകരാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും ഇന്തൊനേഷ്യന്‍ ഓഹരികള്‍ വാങ്ങുന്നതാവും നല്ലതെന്നും അദ്ദേഹം പറയുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മോദിയെ 'ലോകത്ത് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഏറ്റവുമധികം പിന്തുണനല്‍കുന്ന നേതാവ്' എന്നു വിശേഷിപ്പിച്ചയാളാണ് ക്രിസ്റ്റഫര്‍ വുഡ്.

Author

Related Articles