News

പ്രധാനമന്ത്രി ഈ ആഴ്ച്ച യുഎഇ,ബഹ്‌റൈന്‍ സന്ദര്‍ശിക്കും; സാമ്പത്തിക സഹകരണവും, നയതന്ത്ര ബന്ധവും ശകതിപ്പെടുത്തുക പ്രധാന ലക്ഷ്യം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആഴ്ച്ച യുഎഇ, ബഹ്‌റൈന്‍ എന്നീ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച്ച പ്രധാനമന്ത്രി  നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിക്കുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിലൂടെയുള്ള പ്രധാന ലക്ഷ്യം. അതേസമയം  വെള്ളിയാഴ്ച്ച യുഎഇയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയിലെ ഏറ്റവും  വലിയ സിവിലയന്‍ പുരസ്‌കാരമായ ഷെയ്ഖ് സായിദ് മെഡല്‍ സമ്മാനിക്കും. രണ്ടാം തവണ അധികാരത്തിലെത്തിയ മോദിയുടെ യുഎഇ, ബഹ്‌റൈന്‍ സന്ദര്‍ശനത്തിന് കൂടുതല്‍ പ്രാധാന്യമാണ് ഗള്‍ഫ് ലോകം നല്‍കുന്നത്. 

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ പ്രധാനപ്പെട്ട വിഷയങ്ങളും, ആഗോള തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും സന്ദര്‍ശന വേളയില്‍ ചര്‍ച്ചയാകും. എന്നാല്‍ രണ്ട് ദിസവത്തെ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബി കിരീടവകാശിയും യുഎഇ സായുധാ സേനയുടെ ഉപ സര്‍വ്വസൈനാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ചകള്‍ നടത്തിയേക്കും. മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായതിന് ശേഷം മൂന്നാം തവണയാണ് മോദി യുഎഇ സന്ദര്‍ശിക്കുന്നത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്താനും, സാമ്പത്തിക സഹകരണം കൂടുതല്‍ ഭദ്രമാക്കാനുമുള്ള നീക്കങ്ങളാകും മോദിയുടെ സന്ദര്‍ശനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. 

തുടര്‍ന്ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി  പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്‌റൈനിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം ആഗസ്റ്റ് 24,25 തീയ്യതികളിലാകും പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്‌റൈന്‍ സന്ദര്‍ശിക്കുക. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈന്‍ സന്ദരര്‍ശിക്കുന്നത്. ബഹ്‌റൈനുമായുള്ള സാമ്പത്തിക സഹകരണവും, നയതന്ത്ര ബന്ധവും ശക്തിപ്പെടുത്തുക  എന്നതാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. 

Author

Related Articles