News

ഇന്ത്യന്‍ റെയില്‍വേയ്ക്ക് 55000 കോടിരൂപ നഷ്ടത്തില്‍

മുംബൈ: ഇന്ത്യന്‍ റെയില്‍വേ 55000 കോടി രൂപ നഷ്ടത്തിലാണെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ജനുവരിയില്‍ നടപ്പാക്കിയ ട്രെയിന്‍ യാത്രാനിരക്ക് വര്‍ധന മൂലം നഷ്ടം അഞ്ച് ശതമാനം കുറയ്ക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സബ് അര്‍ബന്‍ ഒഴികെയുള്ള എല്ലാ ട്രെയിനുകളിലും കിലോമീറ്ററിന് പരമാവധി നാല് പൈസ വീതമാണ് ജനുവരി മുതല്‍ വര്‍ധന വരുത്തിയത്.

ഇന്ത്യന്‍ റെയില്‍വേയുടെ യാത്രാ സര്‍വീസുകളില്‍ 2004ല്‍ 8000 കോടി രൂപയായിരുന്നു നഷ്ടം. എന്നാല്‍ ഇക്കാലയളവില്‍ നഷ്ടം 55000 കോടി രൂപയായി. യാത്രാനിരക്ക് വര്‍ധന മാത്രമാണ് പ്രതിസന്ധിക്ക് അല്‍പ്പമെങ്കിലും പരിഹാരമാകുന്നതെന്ന് പാര്‍ലമെന്റില്‍ ചോദ്യോത്തരവേളയില്‍ മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ജനങ്ങളെ സാരമായി ബാധിക്കുന്നതരത്തില്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടാണ് കിലോമീറ്ററിന് പരമാവധി നാല് പൈസ എന്ന നാമമാത്രമായ നിരക്കില്‍ വര്‍ധിപ്പിച്ചതെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

സബര്‍ബന്‍ ഇതര സേവനങ്ങളുടെ കാര്യത്തില്‍, ഒരു കിലോമീറ്ററിന് ഒരു പൈസയുടെ നാമമാത്രമായ വര്‍ധനവുണ്ടായിട്ടുള്ളത്. മെയില്‍ എഎംഡി എക്‌സ്പ്രസ് ട്രെയിനുകളില്‍ തേര്‍ഡ് എസി, സെക്കന്‍ഡ് എസി ക്ലാസുകളില്‍ നിരക്ക് യഥാക്രമം കിലോമീറ്ററിന് രണ്ട് പൈസയും കിലോമീറ്ററിന് 4 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.

'ചെലവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. വാസ്തവത്തില്‍ ഏഴാം ശമ്പള കമ്മീഷന്‍ നടപ്പിലാക്കിയതിനുശേഷം, ചെലവ് ഗണ്യമായി വര്‍ദ്ധിച്ചു, അതുകൊണ്ടാണ് ചാര്‍ജ് വര്‍ധിപ്പിച്ചത്. 55,000 കോടി രൂപയുടെ നഷ്ടം കണക്കിലെടുക്കുമ്പോള്‍ ഇപ്പോഴത്തെ ചാര്‍ജ് വര്‍ധന മൂലം അതില്‍ 5 ശതമാനം വരുത്താനാകുമെന്ന് മന്ത്രി പറഞ്ഞു.

റെയില്‍വേയെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് നിരക്ക് വര്‍ധിപ്പിച്ചത്. അല്ലാത്തപക്ഷം യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയില്ലെന്നും ഗോയല്‍ പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേ അതിന്റെ സേവനങ്ങളും സൌകര്യങ്ങളും കാലത്തിന് അനുസരിച്ച് തുടര്‍ച്ചയായി മാറ്റുന്നുണ്ടെന്നും കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടയില്‍ സേവനങ്ങളുടെ നിലവാരം, കൃത്യനിഷ്ഠത, സ്റ്റേഷനുകളുടെ ശുചിത്വം, സുരക്ഷാ ട്രാക്ക് റെക്കോര്‍ഡ്, പഴയ ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കല്‍ എന്നിവയില്‍ ഗണ്യമായ പുരോഗതി കൈവരിച്ചതായും ഗോയല്‍ പറഞ്ഞു.

 

Author

Related Articles