News

ലോക്ക്ഡൗണില്‍ ഇന്ത്യാക്കാര്‍ സമയം ചെലവഴിച്ചത് മണിക്കൂറുകളോളം വീഡിയോ കാണാന്‍

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇന്ത്യാക്കാര്‍ ദിവസവും മണിക്കൂറുകളോളം വീഡിയോ കാണാന്‍ ചെലവാക്കിയെന്ന് സര്‍വേ ഫലം. ലൈംലൈറ്റിന്റേതാണ് പഠന റിപ്പോര്‍ട്ട്. ഇതോടെ നെറ്റ്ഫ്‌ലിക്‌സ് അടക്കമുള്ള വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ക്ക് നേട്ടമുണ്ടാക്കാനായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു ദിവസം അഞ്ച് മണിക്കൂറും 16 മിനിറ്റുമാണ് ഇതിനായി ചെലവാക്കിയത്. ആഗോള ശരാശരി നാല് മണിക്കൂറും മൂന്ന് മിനിറ്റുമായിരിക്കെയാണ് ഇന്ത്യാക്കാര്‍ റെക്കോര്‍ഡിട്ടത്. വീഡിയോ പ്രേക്ഷകരിലെ വര്‍ധന ഏറ്റവും അധികം രേഖപ്പെടുത്തിയത് ഇന്ത്യയിലാണ്, 85.4 ശതമാനം. സിങ്കപ്പൂരില്‍ 78.4 ശതമാനവും ജപ്പാനില്‍ 77 ശതമാനവും ഫ്രാന്‍സില്‍ 76.2 ശതമാനവും യുകെയില്‍ 75.1 ശതമാനവും യുഎസില്‍ 73.5 ശതമാനവും വര്‍ധനവാണ് വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ ഉണ്ടായത്.

കൊവിഡ് രോഗം വ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ ലോകത്താകമാനം ആളുകള്‍ വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിതരായിരുന്നു. അതിനാല്‍ തന്നെയാണ് വന്‍ വര്‍ധനവുണ്ടായത്. ഇതോടെ വീഡിയോ പ്ലാറ്റ്‌ഫോമുകളുടെ വരുമാനത്തിലും ഇതുപയോഗിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടായത്. നെറ്റ്ഫ്‌ലിക്‌സിന് മാത്രം ആഗോള തലത്തില്‍ 16 ദശലക്ഷം ഉപഭോക്താക്കളുടെ വര്‍ധനവാണ് ഉണ്ടായത്.

എന്നാല്‍, വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ പലവിധ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കപ്പെട്ടത്. ഡോക്ടര്‍മാരെ കാണുന്നത് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ എണ്ണത്തില്‍ വരെ വലിയ വര്‍ധനവുണ്ടായി. സര്‍വേയില്‍ പങ്കെടുത്ത 86.2 ശതമാനം ഇന്ത്യാക്കാരും കൊവിഡ് കാലത്തിന് ശേഷവും ഓണ്‍ലൈന്‍ വീഡിയോ ക്ലാസുകള്‍ ഉപയോഗിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതും ഈ മേഖലയിലെ കമ്പനികള്‍ക്ക് ശുഭപ്രതീക്ഷയാണ് നല്‍കുന്നത്.

Author

Related Articles