News

സര്‍ക്കാര്‍ ബോണ്ടുകളില്‍ നിന്നുള്ള ആദായം 2 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍

മുംബൈ: രാജ്യത്തെ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിന്നുള്ള ആദായം രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. പത്തുവര്‍ഷ കാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായത്തില്‍ ആറ് ബേസിസ് പോയിന്റിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ആദായം 6.6360 ശതമാനമായി. ഉപഭോക്തൃ വില സൂചിക തുടര്‍ച്ചയായ മാസങ്ങളില്‍ ഉയര്‍ന്നതും യുഎസ് ട്രഷറി ആദായം വര്‍ധിക്കുന്നതും ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പുമൊക്കെയാണ് സര്‍ക്കാര്‍ കടപ്പത്രങ്ങളിലെ ആദായം വര്‍ധിക്കാനുള്ള കാരണം.

ഡിസംബറില്‍ ഉപഭോക്തൃ വില സൂചിക 5.6 ശതമാനമാണ് രേഖപ്പെടുത്തിയത്. വിലക്കയറ്റം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ നിരക്ക് വര്‍ധന ഉള്‍പ്പടെയുള്ള നടപടികളിലേയ്ക്ക് ആര്‍ബിഐ കടന്നേക്കുമെന്നാണ് സൂചന. 2022ല്‍ ഘട്ടംഘട്ടമായി നിരക്കു വര്‍ധനയ്ക്ക് യുഎസ് ഫെഡറല്‍ റിസര്‍വ് തയ്യാറെടുക്കുകയാണ്. വിലക്കയറ്റ ഭീഷണിതന്നെയാണ് ഫെഡ് റിസര്‍വും നേരിടുന്നത്.

ബ്രന്‍ഡ് ക്രൂഡ് വില 2018 ഒക്ടോബര്‍ മുന്നിനുമുമ്പുള്ള നിലവാരത്തിലാണ്. ബാരലിന് 86.71 ഡോളറിലെത്തി. രൂപയുടെ മൂല്യമാകട്ടെ ഡോറളിനെതിരെ 74.58 നിലവാരത്തിലേയ്ക്ക് താഴുകയും ചെയ്തു. കഴിഞ്ഞ ഒമ്പത് ആഴ്ചക്കിടെ 21000 കോടി രൂപ മൂല്യമുള്ള ബോണ്ടുകളാണ് ആര്‍ബിഐ വിറ്റഴിച്ചത്. വിപണി സാധ്യതകള്‍ വിലയിരുത്തി 24,000 കോടി രൂപയുടെ ബോണ്ട് വില്‍പന കൂടി ഈയാഴ്ച റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നുണ്ട്.

Author

Related Articles