News

ഇന്ത്യയുടെ വാര്‍ഷിക എണ്ണ ഉപഭോഗത്തില്‍ വന്‍ ഇടിവ്; 2 പതിറ്റാണ്ടിനിടെ ഇതാദ്യം

ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപഭോക്തൃ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. എന്നാല്‍ പോയവര്‍ഷം ഇന്ത്യയുടെ എണ്ണ ഉപഭോഗത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. രണ്ടു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് രാജ്യം എണ്ണ ഉപഭോഗത്തില്‍ പിന്നില്‍ പോകുന്നത്. കൃത്യമായി പറഞ്ഞാല്‍ 21 വര്‍ഷങ്ങള്‍ക്ക് ശേഷം. കൊവിഡ് പ്രതിസന്ധിയും ദീര്‍ഘകാലം പ്രാബല്യത്തില്‍ വന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഇന്ത്യയുടെ എണ്ണ ഉപഭോഗം കുറയാനുള്ള കാരണങ്ങളാണ്.

2019 -നെ അപേക്ഷിച്ച് 2020-ല്‍ എണ്ണ ഡിമാന്‍ഡ് 10.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. 193.4 ദശലക്ഷം ടണ്‍ എണ്ണയാണ് പോയവര്‍ഷം ഇന്ത്യ ഉപയോഗിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. 1999 -ന് ശേഷം ഓരോ വര്‍ഷവും ഇന്ത്യയുടെ എണ്ണ ഉപയോഗം കൂടിയിട്ടേയുള്ളൂ. എന്നാല്‍ 2020 -ല്‍ ഈ പതിവും തെറ്റി.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെത്തുടര്‍ന്ന് എണ്ണ ഉപഭോഗം 70 ശതമാനത്തോളമാണ് കുറഞ്ഞത്. എണ്ണ ഉപഭോഗം കുറഞ്ഞ പശ്ചാത്തലത്തില്‍ രാജ്യത്തെ പെട്രോകെമിക്കല്‍ ശാലകളില്‍ അസംസ്‌കൃത എണ്ണയുടെ ശുദ്ധീകരണവും മറ്റു പ്രവര്‍ത്തനങ്ങളും കാര്യമായി ഇടിഞ്ഞെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. നിലവില്‍ സമ്പദ്ഘടനയെ മാന്ദ്യത്തില്‍ നിന്നും തിരിച്ചുകൊണ്ടുവരാനുള്ള തീവ്രയത്നത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. സമ്പദ്ഘടനയുടെ ഉത്തേജനത്തില്‍ എണ്ണ ഉപഭോഗം നിര്‍ണായകമാണുതാനും. ഡിസംബറില്‍ രാജ്യത്തെ പെട്രോളിയം ഇന്ധനങ്ങളുടെ പ്രതിമാസ ഉപഭോഗത്തിലും 1.8 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതേസമയം, രാജ്യാന്തര വിപണിയില്‍ എണ്ണവില കഴിഞ്ഞ 11 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് തുടരുന്നത്. പോയവാരം 8 ശതമാനം വര്‍ധനവ് അസംസ്‌കൃത എണ്ണവില കണ്ടു. വെള്ളിയാഴ്ച്ച ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ 3 ശതമാനം നേട്ടത്തോടെ ബാരലിന് 55.99 ഡോളര്‍ എന്ന നിലവാരമാണ് കുറിച്ചത്. അമേരിക്കന്‍ എണ്ണവിപണിയുടെ അളവുകോലായ വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് ഓയില്‍ 2.8 ശതമാനം വര്‍ധനവോടെ ബാരലിന് 52.24 ഡോളറും കാഴ്ച്ചവെച്ചു. പോയവാരം 7.7 ശതമാനം നേട്ടം കുറിക്കാന്‍ ഡബ്ല്യുടിഐ ക്രൂഡ് ഇനത്തിന് കഴിഞ്ഞു. ഉത്പാദനം പരിമിതപ്പെടുത്താനുള്ള സൗദി അറേബ്യയുടെ തീരുമാനവും ഓഹരി വിപണികളുടെ വന്‍കുതിപ്പും എണ്ണവില ഉയരാനുള്ള പ്രധാന കാരണങ്ങളാണ്.

Author

Related Articles