News

2024ഓടെ ഇന്ത്യയുടെ ഇ-കൊമേഴ്‌സ് വിപണി 84 ശതമാനം വളര്‍ന്ന് 111 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് എത്തും

മുംബൈ: ഇന്ത്യയുടെ ഇ-കൊമേഴ്‌സ് വിപണി 2024 ഓടെ 84 ശതമാനം വളര്‍ന്ന് 111 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് എത്തുമെന്ന് ആഗോള ധനകാര്യ സാങ്കേതിക കമ്പനിയായ എഫ്‌ഐഎസിന്റെ പുതിയ റിപ്പോര്‍ട്ട്. അടുത്ത നാല് വര്‍ഷ കാലയളവില്‍ പ്രതിവര്‍ഷം 21 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിക്കുന്ന മൊബൈല്‍ ഷോപ്പിംഗാണ് ഇ-കൊമേഴ്‌സ് വളര്‍ച്ചയെ നയിക്കുക എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണയും പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ വാണിജ്യ മേഖലയിലെ ആഗോള പ്രവണതകള്‍ ത്വരിതപ്പെട്ടതായി ഗവേഷണം കണ്ടെത്തി.   

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് -19 ഉപഭോക്തൃ പെരുമാറ്റത്തില്‍ മാറ്റം സൃഷ്ടിച്ചു. പുതിയ പേയ്‌മെന്റ് പ്രവണതകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മഹാമാരി മൂലം ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വ്യവസായം വന്‍ മുന്നേറ്റം സൃഷ്ടിച്ചുവെന്നും ഭാവിയിലെ വളര്‍ച്ചയ്ക്ക് ഗണ്യമായ ഇടമുണ്ടെന്നും എഫ്‌ഐഎസില്‍ നിന്നുള്ള വേള്‍ഡ്‌പേ ഏഷ്യാ പസഫിക് മാനേജിംഗ് ഡയറക്റ്റര്‍ ഫില്‍ പോംഫോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ഇ-കൊമേഴ്‌സ് ശേഷി പരമ്പരാഗത വെബ്‌സൈറ്റുകളില്‍ മാത്രമായി പരിമിതപ്പെടുന്നില്ല. ഫിസിക്കല്‍ റീട്ടെയിലും ഡിജിറ്റല്‍ ലോകവുമായി കൂടിച്ചേര്‍ന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എഫ്‌ഐഎസില്‍ നിന്നുള്ള വേള്‍ഡ് പേ തയാറാക്കിയ '2021 ഗ്ലോബല്‍ പേയ്‌മെന്റ് റിപ്പോര്‍ട്ട്' 41 രാജ്യങ്ങളിലെ നിലവിലുള്ളതും ഭാവിയില്‍ വളരാന്‍ ഇടയുളളതുമായ പേയ്‌മെന്റ് പ്രവണതകള്‍ പരിശോധിച്ചു. ഇന്ത്യയില്‍, അതിവേഗം വളരുന്ന ഓണ്‍ലൈന്‍ പേയ്‌മെന്റ് രീതിയാണ് 'ഇപ്പോള്‍ വാങ്ങുക, പിന്നീട് പണമടയ്ക്കുക' എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ രാജ്യത്തെ റീട്ടെയ്ല്‍ മേഖലയുടെ 3 ശതമാനം മാത്രമാണ് ഇ-കൊമേഴ്‌സ്. 2024ഓടെ ഇത് 9 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നത്.

ഡിജിറ്റല്‍ വാലറ്റുകള്‍ (40 ശതമാനം), ക്രെഡിറ്റ് കാര്‍ഡ് (15 ശതമാനം), ഡെബിറ്റ് കാര്‍ഡ് (15 ശതമാനം) എന്നിവയാണ് 2020 ല്‍ ഓണ്‍ലൈനില്‍ ഏറ്റവും പ്രചാരമുള്ള പേയ്‌മെന്റ് രീതികള്‍. ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിച്ച് നടത്തുന്ന വാങ്ങലുകള്‍ ഓണ്‍ലൈന്‍ പേയ്‌മെന്റുകളിലുള്ള അവയുടെ വിപണി വിഹിതം 2024 ഓടെ 47 ശതമാനമായി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

News Desk
Author

Related Articles