News

ഇന്ത്യയുടെ കയറ്റുമതിയില്‍ നേരിയ ഇടിവ്; ഫെബ്രുവരിയില്‍ ഇടിഞ്ഞത് 0.3 ശതമാനം

മുംബൈ: ഇന്ത്യയുടെ കയറ്റുമതിയില്‍ നേരിയ ഇടിവ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തി. 0.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2020 ഫെബ്രുവരി മാസത്തില്‍ 27.74 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നടന്ന സ്ഥാനത്ത് ഇത്തവണ 27.64 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡിസംബര്‍ മാസത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.2 ശതമാനത്തിന്റെയും ജനുവരിയില്‍ 0.1 ശതമാനത്തിന്റെയും വര്‍ധന കയറ്റുമതിയില്‍ രേഖപ്പെടുത്തിയിരുന്നു. ജനുവരിയില്‍ രണ്ട് ശതമാനമാണ് ഇറക്കുമതിയില്‍ വര്‍ധന ഉണ്ടായതെങ്കില്‍ ഫെബ്രുവരിിയില്‍ ഇത് ഏഴ് ശതമാനമായി. ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരി മാസത്തില്‍ വ്യാപാര കമ്മി വര്‍ധിച്ചു.

10.2 ബില്യണ്‍ ഡോളറില്‍ നിന്ന് 12.9 ബില്യണ്‍ ഡോളറായാണ് വര്‍ധന. 2020 ഏപ്രില്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കയറ്റുമതിയില്‍ 12.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്, മൂല്യം 255.9 ബില്യണ്‍ ഡോളര്‍. അതേസമയം ഇറക്കുമതിയില്‍ 23.1 ശതമാനം ഇടിവ് രേഖപ്പെടുത്തി, മൂല്യം 340.8 ബില്യണ്‍ ഡോളര്‍. ഇതുമൂലം 13 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വ്യാപാരക്കമ്മിയാണ് ഏപ്രില്‍-ഫെബ്രുവരി കാലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്, 85 ബില്യണ്‍ ഡോളര്‍.

Author

Related Articles