News

വില തളര്‍ത്തിയില്ല; ഇന്ധന ഉപഭോഗത്തില്‍ വന്‍ വര്‍ധന

മുംബൈ: ജൂലൈയില്‍ ഇന്ധന ഉപഭോഗത്തില്‍ വലിയ വര്‍ധന. പെട്രോള്‍ ഉപഭോഗം കൊവിഡിന് മുന്‍പത്തെ നിലയിലേക്ക് ഉയര്‍ന്നു. പൊതുമേഖലാ ഇന്ധന കമ്പനികള്‍ 2.37 ദശലക്ഷം ടണ്‍ പെട്രോളാണ് ജൂലൈയില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനമാണ് വര്‍ധന. 2019 ജൂലൈയില്‍, കൊവിഡ് എത്തുന്നതിന് മുന്‍പ് 2.39 ദശലക്ഷം ടണ്ണായിരുന്നു വില്‍പ്പന. ഡീസല്‍ വില്‍പ്പനയില്‍ 12.36 ശതമാനമാണ് വര്‍ധന. 5.45 ദശലക്ഷം ടണ്‍ ഡീസലാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിറ്റത്.

2019 ജൂലൈ മാസത്തെ അപേക്ഷിച്ച് ഡീസല്‍ വില്‍പ്പന 10.9 ശതമാനം കുറവാണ്. മാര്‍ച്ചിന് ശേഷം തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് ഇന്ധന ഉപഭോഗം ഇങ്ങിനെ വര്‍ധിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനേക്കാള്‍ കുറവായിരുന്നു മെയ് മാസത്തിലെ ഇന്ധന ഉപഭോഗം. ജൂണില്‍ വില്‍പ്പന മെച്ചപ്പെടുകയായിരുന്നു.

പൊതുഗതാഗത മാര്‍ഗങ്ങളേക്കാള്‍ അധികമായി ഉപഭോക്താക്കള്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ചതാണ് പെട്രോള്‍ ഉപഭോഗം മഹാമാരിക്കാലത്തിന് മുന്‍പത്തെ നിലയിലെത്താന്‍ കാരണമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്എം വൈദ്യ പറയുന്നത്. മൂന്നാം തരംഗം മറ്റൊരു കൊവിഡ് ലോക്ക്ഡൗണിന് വഴിതുറന്നില്ലെങ്കില്‍ നവംബറില്‍ ഡീസല്‍ ഉപഭോഗവും കൊവിഡിന് മുന്‍പത്തെ നിലയിലെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചിട്ടുണ്ട്.

Author

Related Articles