News

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്ന വേളയില്‍ ഇറക്കുമതിയില്‍ വന്‍ ഇടിവ്; ജൂലൈയില്‍ മാത്രം ഇറക്കുമതി ചെയ്തത് 38 ടണ്‍ മാത്രമെന്നും റിപ്പോര്‍ട്ട്

മുംബൈ: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്ന വേളയിലാണ് ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതിയില്‍ ഇടിവുണ്ടായിരിക്കുന്നത്. 38 ടണ്‍ മാത്രമാണ് ജൂലൈയില്‍ ഇറക്കുമതി ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 72 ടണ്ണായിരുന്നു. ഈ വര്‍ഷം ആഗസ്റ്റിലെ കണക്കുകള്‍ നോക്കിയാല്‍ ഇറക്കുമതി 30 ടണ്ണായി താഴ്ന്നിരുന്നു. മൂന്നു വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ ഇത് ഏറ്റവും കുറഞ്ഞ കണക്കാണ്. 111.5 ടണ്ണാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഇറക്കുമതി ചെയ്തത്. 

സ്വര്‍ണ ഇറക്കുമതിയില്‍ ഇടിവുണ്ടെങ്കിലും ചെലവ് കൂടുകയാണുണ്ടായത്. ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇറക്കുമതിക്കുണ്ടാവുന്ന ചെലവില്‍ 15.5 ശഥമാനം വര്‍ധനവാണുണ്ടായത്. രൂപയ്‌ക്കെതിരെ ഡോളറിന്റെ മൂല്യം ഉയര്‍ന്നതും സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഇക്കഴിഞ്ഞ ബജറ്റില്‍ വര്‍ധിപ്പിച്ചതുമെല്ലാം ഇതിന് കാരണമായെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

വില ഉയരുന്ന സാഹചര്യത്തില്‍ സ്വര്‍ണ ഉപഭോഗത്തിലും ഇന്ത്യയില്‍ വലിയ കുറവു രേഖപ്പെടുത്തിയതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു. ഏപ്രില്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ നാലുവരെയുള്ള കാലയളവില്‍ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 5400 രൂപയാണ് കൂടിയിട്ടുള്ളത്. ഏപ്രില്‍ ഒന്നിന് 23,720 രൂപയായിരുന്ന പവന്‍ വില സെപ്റ്റംബര്‍ നാലിന് 29,120 വരെയെത്തി. ഏകദേശം 25 ശതമാനമാണ് വര്‍ധന.

അതേസമയം, പഴയ സ്വര്‍ണം കൂടുതലായി വിപണിയിലെത്തുന്നുണ്ടെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു. ഏകദേശം 37 ടണ്‍ പഴയ സ്വര്‍ണമാണ് ഏപ്രില്‍- ജൂണ്‍ കാലയളവില്‍ വിപണിയിലെത്തിയത്. ദിവസം ശരാശരി രണ്ടു കിലോ പഴയ സ്വര്‍ണം എത്തിയിരുന്ന സ്ഥാനത്തിപ്പോള്‍ 10 കിലോവരെയാണ് ലഭിക്കുന്നതെന്ന് മുംബൈയിലെ പ്രധാന സ്വര്‍ണാഭരണ മൊത്തവിപണിയായ സവേരി ബസാറിലെ വ്യാപാരികള്‍ പറയുന്നു. വില കുത്തനെ ഉയര്‍ന്നതോടെ കരുതല്‍ശേഖരത്തിലേക്ക് സ്വര്‍ണം വാങ്ങുന്നതില്‍ വേഗം കുറച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ). 

കഴിഞ്ഞ ഏപ്രിലിലാണ് ആര്‍.ബി.ഐ. ഇത്തരത്തില്‍ അവസാനമായി സ്വര്‍ണം വാങ്ങിക്കൂട്ടിയത്. അന്ന് ആകെ 5.6 ടണ്‍ സ്വര്‍ണം വാങ്ങിയിരുന്നു. അതിനുശേഷം ആര്‍.ബി.ഐ.യുടെ കണക്കുകളില്‍ സ്വര്‍ണശേഖരത്തില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടില്ല.

അന്താരാഷ്ട്ര നാണ്യനിധിയുടെയും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെയും കണക്കുപ്രകാരവും ഏപ്രിലില്‍ ആര്‍.ബി.ഐ. സ്വര്‍ണശേഖരത്തില്‍ മാറ്റമുണ്ടായിട്ടില്ല. 618 ടണ്‍ സ്വര്‍ണമാണ് ആര്‍.ബി.ഐ.യുടെ പക്കലുള്ളത്. 2019 സാമ്പത്തികവര്‍ഷത്തില്‍ ആര്‍.ബി.ഐ. ആകെ 52.3 ടണ്‍ സ്വര്‍ണം കരുതല്‍ശേഖരത്തിലേക്ക് വാങ്ങിയിരുന്നു.

Author

Related Articles