News

ഇന്ധന ഉപഭോഗത്തില്‍ വന്‍ വര്‍ധന; ഫെബ്രുവരിക്ക് ശേഷം വളര്‍ച്ച നേടുന്നത് ആദ്യമായി

ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിസന്ധികള്‍ക്കിടയിലും സമ്പദ്‌വ്യവസ്ഥയുടെ ചലനാത്മകത വര്‍ദ്ധിച്ചത് സാമ്പത്തിക വീണ്ടെടുക്കലിനെ ത്വരിതപ്പെടുത്തിയതിനാല്‍ ഒക്ടോബറിലെ ഇന്ത്യയുടെ ഇന്ധന ഉപഭോഗത്തില്‍ വന്‍ വര്‍ധന. ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് വാര്‍ഷികാടിസ്ഥാനത്തില്‍ എണ്ണ ഉപയോഗത്തില്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്യുന്നത്.

എണ്ണ ആവശ്യകത കണക്കാക്കാനുളള മാനദണ്ഡമായ ശുദ്ധീകരിച്ച ഇന്ധനങ്ങളുടെ ഉപഭോഗം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒക്ടോബറില്‍ 2.5 ശതമാനം ഉയര്‍ന്ന് 17.78 ദശലക്ഷം ടണ്ണായി. പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലുളള പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) ഡാറ്റ പ്രകാരം ഇന്ധന ഉപഭോഗം മുന്‍ മാസത്തെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണ്.

'ജിഎസ്ടി (ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ്) വരുമാനം, ഊര്‍ജ്ജ ഡിമാന്‍ഡ്, പിഎംഐ തുടങ്ങിയവയില്‍ ഉണ്ടായ ഉണര്‍വ് സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. വിപണി ഡിമാന്‍ഡ് സാധാരണ നിലയിലേക്ക് എത്തുന്നു, ''ഐസിആര്‍എയിലെ (മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസിന്റെ യൂണിറ്റ്) സീനിയര്‍ വൈസ് പ്രസിഡന്റ് കെ രവിചന്ദ്രന്‍ ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനോട് പറഞ്ഞു. പൊതുഗതാഗതം ക്രമേണ വര്‍ദ്ധിക്കുന്നതോടെ ഇന്ധന ആവശ്യം കൂടുതല്‍ മെച്ചപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Author

Related Articles