News

പിടിവിടാതെ കൊറോണ; തുടര്‍ച്ചയായ മൂന്നാം മാസവും ഇന്ത്യയുടെ സേവന മേഖലയില്‍ തളര്‍ച്ച

കൊച്ചി: ജൂലൈയില്‍ തുടര്‍ച്ചയായി മൂന്നാം മാസവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ സേവന മേഖലയില്‍ തളര്‍ച്ച. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആളുകുടെ ഉപഭോഗത്തിലുണ്ടായ ഇടിവും വിപണികളിലെ നിയന്ത്രണങ്ങളുമാണ് തിരിച്ചടിയായത്. കമ്പനികളെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞ മാസങ്ങളായിരുന്നു ഇതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പര്‍ച്ചേസിങ് മനേജേഴ്സ് സൂചിക ജൂലൈയില്‍ 45.4 പോയിന്റ് രേഖപ്പെടുത്തി. ജൂണിലെ 41.2 പോയിന്റിനെ അപേക്ഷിച്ച് നേരിയ മുന്നേറ്റം കാഴ്ചവയ്ക്കാനായതാണ് ഏക ആശ്വാസം. എന്നാല്‍ 50 പോയിന്റിനു താഴെയുള്ള സൂചികയുടെ ഏതൊരു പ്രകടനവും വിപണികളുടെ തളര്‍ച്ചയാണു സൂചിപ്പിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടയ കുറവിനെ തുടര്‍ന്നു കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ഇളവുകള്‍ വരും മാസങ്ങളില്‍ സേവന മേഖലയെ ഉണര്‍ത്തുമെന്നാണു വിലയിരുത്തല്‍.

അതേസമയം വിദേശത്തുനിന്നുള്ള ആവശ്യകത 17-ാം മാസവും തുടര്‍ച്ചയായി ഇടിഞ്ഞത് സേവനമേഖലയ്ക്കു കടുത്ത വെല്ലുവിളിയാണ്. 2014 സെപ്റ്റംബറില്‍ സൂചിക ആവിഷ്‌കരിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. വളര്‍ച്ച വേഗം വര്‍ധിപ്പിക്കുന്നതിനും നിക്ഷേപകര്‍ക്ക് ആശ്വാസം പകരുന്നതിനുമായി റിസര്‍വ് ബാങ്ക് അടുത്ത സാമ്പത്തികവര്‍ഷം വരെ അടിസ്ഥാന നിരക്കുകള്‍ മാറ്റമില്ലാതെ തുടര്‍ന്നേക്കുമെന്നാണു വിലയിരുത്തല്‍.

Author

Related Articles